Monday, March 20, 2023 4:38 AM IST
മല്പാൻ മാത്യു വെള്ളാ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെപ്പറ്റി ചിന്തിക്കുന്പോൾ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാണിക്കാവുന്നത് പിതാവിന്റെ സഭാദർശനവും സഭാസ്നേഹവുമാണ്. ചങ്ങനാശേരി അതിരൂപതയുടെ മേലധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള കത്തിനു നന്ദി പറഞ്ഞ് മാർപാപ്പയ്ക്കെഴുതിയ മറുപടിക്കത്തിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു: “എനിക്കു ജീവിക്കുക സഭയാണ്” ഉത്ഥാനം ചെയ്ത മിശിഹായെ സഭയിൽ അനുഭവിച്ചറിഞ്ഞ പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ, “എനിക്കു ജീവിക്കുക മിശിഹായാണ്”(1;21) എന്നു പറഞ്ഞ വാക്കുകളാണ് അദ്ദേഹം സ്വന്തമാക്കി മാറ്റിയത്. സഭ ജീവിതവും സഭ സ്നേഹവും അദ്ദേഹത്തിന്റെ ജീവിതാഭിമുഖ്യമാണെന്ന് ഇതു സൂചിപ്പിക്കുന്നു.
പൗരോഹിത്യ ശുശ്രൂഷയിൽ
1962 ഒക്ടോബർ മൂന്നിന് പൂനയിലെ പേപ്പൽ സെമിനാരിയിൽ പഠനം പൂർത്തിയാക്കി പുരോഹിതനായി അഭിഷിക്തനായ ജോസഫ് പവ്വത്തിൽ തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ആരംഭം മുതൽ രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ സഭാദർശനം ഉൾക്കൊള്ളാനും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനും പരിശ്രമിച്ചിരുന്നു.
ചങ്ങനാശേരി എസ്ബി കോളജിൽ ധനതത്വശാസ്ത്രവിഭാഗത്തിൽ അധ്യാപകനും സെന്റ് ജോസഫ് ഹോസ്റ്റലിന്റെ വാർഡനുമായി നിയമിതനായ അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ചു. 1962 മുതൽ 1965 വരെ റോമിൽ നടന്ന രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ രേഖകൾ പഠിക്കുകയും, സഭയെക്കുറിച്ചും ആരാധനക്രമത്തെക്കുറിച്ചുമുള്ള പ്രമാണരേഖകളും പൗരസ്ത്യസഭകളെക്കുറിച്ചുള്ള ഡിക്രിയും പ്രത്യേകിച്ചു പഠിക്കുകയും അവയെപ്പറ്റി എല്ലാവരെയും ബോധവത്കരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
വത്തിക്കാൻ സൂനഹദോസിന്റെ വെളിച്ചത്തിൽ ഭാരതസഭയിൽ നടത്തേണ്ട പരിവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുവാൻ ബംഗളൂരുവിൽ 1969 മേയിൽ നടന്ന "ചർച്ച് ഇൻ ഇന്ത്യ സെമിനാറി'ൽ ഫാ. ജോസഫ് പവ്വത്തിൽ സജീവമായി പങ്കെടുക്കുകയുണ്ടായി. പല റീത്തുകളുടെ ആവശ്യമില്ലെന്നും ഇന്ത്യ മുഴുവനുമായി ഒരു റീത്ത് മതിയെന്നുമുള്ള "ഏകറീത്തു വാദ' ത്തിനെതിരായി ഫാ. പവ്വത്തിൽ സംസാരിക്കുകയും സഭയെ സംബന്ധിച്ചിടത്തോളം റീത്തുകൾക്ക് അടിസ്ഥാനപരമായ പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തു. അഖിലേന്ത്യാസെമിനാറിനു പ്രാരംഭമായി സംഘടിപ്പിച്ച "കേരള റീജണൽ സെമിനാറി'ന്റെ അതിരൂപതാ ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഫാ. പവ്വത്തിലായിരുന്നു. റീജണൽ സെമിനാറിനു മുന്‍പ് 1968 നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെ എസ്ബി കോളേജിൽ നടന്ന ചങ്ങനാശേരി അതിരൂപതാ സെമിനാറിന്റെ സംഘാടകരിൽ പ്രമുഖ വ്യക്തിയും അദ്ദേഹം തന്നെയായിരുന്നു.
ഭാരതത്തിലെ വിവിധ പ്രാദേശിക സഭകളിൽ നടന്ന ചർച്ചകളും തീരുമാനങ്ങളുമുൾക്കൊള്ളിച്ച് ബംഗളൂരുവിൽ നടന്ന "ഓൾ ഇന്ത്യ സെമിനാറിനുവേണ്ടി തയാറാക്കപ്പെട്ട ബൃഹത്തായ സംശോധകഗ്രന്ഥത്തിന്റെ രചയിതാക്കളിൽ ഒരാൾ ഫാ. ജോസഫ് പവ്വത്തിൽ ആയിരുന്നു എന്നുള്ളതും പ്രസ്താവ്യമാണ്. ഭാരതസഭയുടെ ചലനങ്ങളും ചിന്താഗതികളും ആഴത്തിൽ മനസിലാക്കുന്നതിന് അദ്ദേഹത്തിന് ഈ അവസരങ്ങളൊക്കെ വളരെ സഹായകമായി.
അഖിലേന്ത്യാ സെമിനാറിലും അതിനോടു ബന്ധപ്പെട്ട മറ്റു വേദികളിലും തന്റെ ബൗദ്ധികസിദ്ധികളും നേതൃപാടവവും തെളിയിച്ച ഫാ. പവ്വത്തിൽ അതിരൂപതയുടെ പല കർമ മണ്ഡലങ്ങളിലും വളരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിച്ചു. സന്ദേശനിലയം കോ-ഡയറക്ടർ, എസ്എംബിസിയുടെ ലിറ്റർജിക്കൽ കമ്മിറ്റിയുടെ അതിരൂപതാ പ്രതിനിധി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി, പ്രീസ്റ്റ്സ് സെനറ്റ് സെക്രട്ടറി എന്നീ നിലകളിൽ വളരെ പ്രശംസനീയമായ സേവനമാണ് അദ്ദേഹം അനുഷ്ഠിച്ചത്.
സഹായമെത്രാൻ
1970 ഓഗസ്റ്റ് 15നാണ് മാർ ആന്റണി പടിയറ പിതാവ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി അധികാരമേറ്റത്.
മലനാടും ഇടനാടും കുട്ടനാടും തമിഴ്നാടും ഉൾപ്പെടുന്ന അതിരൂപതയുടെ അസാധാരണമായ വിസ്തൃതിയും കർമമണ്ഡലങ്ങളുടെ വിസ്തൃതിയുംപരിഗണിച്ച് തനിക്കൊരു സഹായമെത്രാനെ ആവശ്യമാണെന്ന് ചിന്തിക്കുകയും അതിന്റെ ഫലമായി 1972 ജനുവരി 29ന് എസ്ബി കോളജിൽ അധ്യാപകനായിരുന്ന ഫാ. ജോസഫ് പവ്വത്തിലിനെ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിക്കുകയും ചെയ്തു.
1972 ഫെബ്രുവരി 13ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവച്ച് പോൾ ആറാമൻ മാർപാപ്പയാൽ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാർ ജോസഫ് പവ്വത്തിൽ, 1972 ഫെബ്രുവരി 27ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി ചുമതലയേറ്റു.
സഭ: ത്രിത്വാത്മക കൂട്ടായ്മ
രണ്ടാം വത്തിക്കാൻ കൗണ്‍സിൽ സഭകളുടെ നവീകരണത്തിനായി ഉയർത്തിക്കാണിച്ച അടിസ്ഥാനപരമായ കാഴ്ചപ്പാട് സഭ ത്രിത്വാത്മക കൂട്ടായ്മയാണ് എന്നുള്ളതാണ്.
ശ്ലീഹന്മാരുടെ മിശിഹാനുഭവത്തിൽ ഉത്ഭവിച്ച സഭാ സമൂഹം ത്രിത്വാത്മക കൂട്ടായ്മയിൽ ജീവിക്കുന്ന ഒരു സമൂഹമാണെന്നു പുതിയ നിയമം വ്യക്തമായി പറയുന്നുണ്ട് (യോഹ 1,1-3). സഭയുടെ ആരാധനക്രമങ്ങളെല്ലാം സഭയുടെ കൂട്ടായ്മാസ്വഭാവം അടിവരയിട്ട് അവതരിപ്പിക്കുന്നുണ്ട്. സഭയിലെ എല്ലാ ആരാധനക്രമങ്ങളും ഉൾക്കൊള്ളുന്ന പ്രാർഥനയാണ് പൗലോസ് ശ്ലീഹായുടെ ഏവർക്കും സുപരിചിതമായ ആശീർവാദ പ്രാർത്ഥന: "കർത്താവായ ഈശോമിശിഹായുടെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ'(2 കൊറി 13,13). സഭാ കൂട്ടായ്മയുടെ ഈ മാനവും കാഴ്ചപ്പാടും എടുത്തുകാണിക്കുവാനാണ് രണ്ടാം വത്തിക്കാൻ കൗണ്‍സിൽ ശ്രമിച്ചത്.
കൗണ്‍സിലിന്റെ ഈ കാഴ്ചപ്പാട് സ്വാംശീകരിക്കാനും അത് പ്രായോഗികമാക്കാനും ഇന്നും സഭയ്ക്ക് പൂർണമായി സാധിച്ചിട്ടില്ല. ഈ തലത്തിലാണ് അഭിവന്ദ്യ പവ്വത്തിൽ പിതാവിന്റെ ഏറ്റവും വലിയ സംഭാവന എന്നു പറയാം.
സാർവത്രികസഭ: സഭകളുടെ കൂട്ടായ്മ
രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ സുപ്രധാന നേട്ടമായി കരുതാവുന്നത് അത് സാർവത്രികസഭയുടെ ഘടനയെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ കാഴ്ചപ്പാടിന് പുതിയ അർഥവും മാനവും നൽകി എന്നതാണ്.
ഒരേ വിശ്വാസവും ഒരേ കൂദാശകളും ഒരേ സഭാ നേതൃത്വവുമുള്ള വിവിധ സഭകളുടെ കൂട്ടായ്മയാണ് സാർവത്രികസഭ. എന്നാൽ, സാർവത്രികസഭയുടെ ഈ ഐക്യം വൈവിധ്യത്തിലാണ് നിലനിൽക്കുക. ആരാധനക്രമം, ആധ്യാത്മികത, ശിക്ഷണക്രമം, ദൈവശാസ്ത്രം, യാമപ്രാർഥനകൾ എന്നിവയിലെല്ലാം വൈവിധ്യമാർന്നതും തനിമയാർന്നതുമായ സഭാജീവിതശൈലിയാണ് ഓരോ സഭയ്ക്കുമുള്ളത്.
ഈ വൈവിധ്യം ശ്ലൈഹികപാരന്പര്യത്തിൽ അധിഷ്ഠിതമാണെന്നതാണ് അവയുടെ ആധികാരികതയ്ക്ക് അടിസ്ഥാനം. ശ്ലീഹന്മാരിൽനിന്നു ലഭിച്ച മിശിഹാനുഭവം വൈവിധ്യമാർന്ന സ്ഥലകാല സാഹചര്യങ്ങളിലൂടെ ജീവാത്മകമായി വളർന്നുവന്നതാണ് സാർവത്രികസഭാ കൂട്ടായ്മയിലെ വ്യക്തിസഭകളുടെ തനിമയാർന്ന വൈവിധ്യം. രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ഈ സഭാദർശനമാണ് അഭിവന്ദ്യ പവ്വത്തിൽ പിതാവിനുണ്ടായിരുന്നതും എവിടെയും ഉയർത്തിക്കാട്ടിയതും.
അജപാലനശുശ്രൂഷയും സുവിശേഷപ്രഘോഷണവും
സാർവത്രികസഭയിലുള്ള എല്ലാ വ്യക്തിസഭകൾക്കും സഭാംഗങ്ങളുടെമേലുള്ള അജപാലനശുശ്രൂഷയ്ക്കും ലോകം മുഴുവനും സുവിശേഷപ്രഘോഷണത്തിനും തുല്യമായ അവകാശവും ഉത്തരവാദിത്വവുമുണ്ട്.
"റോമാമാർപാപ്പായുടെ അജപാലനഭരണത്തിന് തുല്യരീതിയിൽ ഇവയെല്ലാം (വ്യക്തിസഭകൾ) ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. റീത്തിന്റെ കാര്യത്തിൽ അവയിലൊന്നും മറ്റുള്ളവയേക്കാൾ ഉത്കൃഷ്ടമല്ല. അവ ഒരേ അവകാശങ്ങൾ അനുഭവിക്കുന്നു. ഒരേ കടമകൾക്കു ബാധ്യസ്ഥരാകുന്നു. റോമാ മാർപാപ്പായുടെ നിയന്ത്രണത്തിൽ ലോകം മുഴുവൻ സുവിശേഷം പ്രഘോഷിക്കുന്ന (മർക്കോ 16,15) കാര്യത്തിലും അങ്ങനെതന്നെ’’ (പൗരസ്ത്യസഭകൾ 3). വ്യക്തിസഭകളുടെ ഈ അവകാശത്തെയും ഉത്തരവാദിത്വത്തെയും എടുത്തുകാണിക്കുവാനും സംരക്ഷിക്കുവാനും അഭിവന്ദ്യ പവ്വത്തിൽ പിതാവ് ചെയ്തിട്ടുള്ള പരിശ്രമങ്ങൾ ആർക്കും മറക്കാനാവാത്തവയാണ്.
1975ൽറോമിൽ നടന്ന സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തെക്കുറിച്ചുള്ള സിനഡിനൊരുക്കമായി ഇന്ത്യയിലെ സിബിസിഐ മെത്രാൻസമിതി കൽക്കട്ടയിൽ മോണിംഗ്സ്റ്റാർ കോളജിൽ 1974 ജനുവരിയിൽ നടത്തിയ യോഗത്തിൽ മാർ പവ്വത്തിലിനൊപ്പം സംബന്ധിക്കാനും പ്രബന്ധമവതരിപ്പിക്കാനും ഈ ലേഖകനും ക്ഷണിക്കപ്പെട്ടിരുന്നു. പ്രബന്ധത്തിന്റെ വിഷയം Undser tanding of Evangelization in the contetx of present day India (സുവിശേഷവത്്കരണം ഇന്നത്തെ ഭാരതീയപശ്ചാത്തലത്തിൽ) എന്നതായിരുന്നു. ഈ പ്രബന്ധത്തിൽ ഇന്ത്യയിലെ മൂന്നു വ്യക്തിസഭകൾക്കും (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) ഇന്ത്യ മുഴുവനും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അജപാലനശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണത്തിനും അവകാശവും ഉത്തരവാദിത്വവുമുണ്ടെന്നു ഞാൻ ദൈവശാസ്ത്രപരമായി സമർഥിക്കുകയുണ്ടായി. ആ നിലപാടിൽ എതിർപ്പുകളുണ്ടായപ്പോൾ അഭിവന്ദ്യപിതാവ് എന്റെ നിലപാടിനെ അനുകൂലിച്ച് സംസാരിച്ചു. എന്നാൽ, ആ സമ്മേളനത്തിൽ അത് ഔദ്യോഗികമായി സ്വീകരിച്ചില്ല.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം
ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രുവരിയിൽ ഇന്ത്യാ സന്ദർശത്തിനായി വരുകയും സന്ദർശനത്തിന്റെ ആദ്യദിവസമായ ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ പൗരസ്ത്യസഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗണ്‍സിൽ ഡിക്രിയിൽ അജപാലനശുശ്രൂഷയെക്കുറിച്ചും സുവിശേഷപ്രഘോഷണത്തെക്കുറിച്ചും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം ചങ്ങനാശേരി അതിരൂപതയിൽപ്പെട്ട ദൈവദാസരായ ചാവറയച്ചനെയും അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുവാനും സീറോ മലബാർ സഭയുടെ പുതിയ കുർബാനക്രമം ഉദ്ഘാടനം ചെയ്യുവാനും ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്തു വന്നപ്പോൾ മാർപാപ്പയെ ഒൗദ്യോഗികമായി സ്വീകരിച്ചതും കേരളത്തിലെ ഓർത്തഡോക്സ്-യാക്കോബായ സഭകളുമായി സഭൈക്യ സംവാദങ്ങൾക്കു കളമൊരുക്കിയതും മാർ പവ്വത്തിൽതന്നെയാണ്.
1987 മേയ് 28ന് ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കുമായി പരിശുദ്ധ പിതാവ് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ഒരു കത്തെഴുതുകയും പൗരസ്ത്യസഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ നിർദേശങ്ങൾ നടപ്പിൽ വരുത്താനുതകുന്ന ബോധവത്കരണം വൈദികർക്കും സന്യസ്തർക്കും അല്മായർക്കും നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. അതിനുശേഷം 1988 ഏപ്രിൽ 30-ാം തീയതി ബോംബെ, പൂന, നാസിക് എന്നീ ലത്തീൻ രൂപതകളിലുള്ള സീറോ മലബാർ സഭാംഗങ്ങൾക്കായി കല്യാണ്‍ രൂപത സ്ഥാപിക്കുകയും ചെയ്തു.
സീറോ മലബാർ സഭയുടെ വളർച്ച
മാർ പവ്വത്തിൽ പിതാവിന്റെ ശക്തമായ ഈ സഭാത്മക നിലപാടാണ് പിന്നീട് സീറോമലബാർ സഭയ്ക്കുണ്ടായ വളർച്ചയ്ക്കു നിർണായകമായിത്തീർന്നത്.
1994 മുതൽ 1998 വരെ രണ്ടു പ്രാവശ്യം സിബിസിഐ പ്രസിഡന്റായി മാർ പവ്വത്തിൽ സേവനം ചെയ്തു എന്നത് അഖിലേന്ത്യ തലത്തിൽ പിതാവിന്റെ സഭാദർശനം അംഗീകരിക്കപ്പെട്ടു എന്നതിന്റെ ഒരടയാളമാണ്. പിന്നീട് സീറോ മലബാർ സഭയ്ക്കുണ്ടായ വളർച്ച പിതാവിന്റെ സഭാത്മക നിലപാടിന്റെ അംഗീകാരമായി കണക്കാക്കാവുന്നതാണ്. 1992 ൽ സീറോ മലബാർ സഭ ഒരു സ്വയാധികാരസഭയായി ഉയർത്തപ്പെടുകയും അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ സീറോ മലബാർ രൂപതകൾ സ്ഥാപിതമാകുകയും അവിടെയെല്ലാം അജപാലനശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണത്തിനും സാധ്യത ലഭിക്കുകയും ചെയ്തു. അതുപോലെതന്നെ 2017ൽ ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെട്ടതിന്റെയും അഖിലേന്ത്യ അജപാലനാധികാരം സീറോ മലബാർ സഭയ്ക്ക് ലഭ്യമായതിന്റെയും പിന്നിൽ പിതാവിന്റെ ഈ സഭാദർശനവും ഇടപെടലുകളും നിർണായകമായി സ്വാധീനിച്ചിട്ടുണ്ട് എന്നതിന് സംശയമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.