ബിജെപി കരുതുന്നത് ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വോട്ട് വാങ്ങാമെന്ന്: മുഖ്യമന്ത്രി
Thursday, March 23, 2023 2:17 AM IST
കണ്ണൂർ: ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വോട്ട് വാങ്ങാമെന്നാണു ബിജെപി കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷേ കേരളത്തിൽ അത് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെരളശേരിയിൽ എകെജി ദിനാചരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ.
കേരളത്തിൽ ഒരു സീറ്റ് കിട്ടാൻവേണ്ടി ജനസംഘമായ കാലം മുതൽ കളി തുടങ്ങിയതാണ്. ഒരു ബിജെപി നേതാവ് നിയമസഭയിൽ വരുന്നത് 2016 ലാണ്. ചരിത്രം മറക്കരുത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓർക്കണം. ഒരു സീറ്റ് നഷ്ടപ്പെട്ടതിൽ ബിജെപിക്കു വിഷമമുണ്ടാകും.
സംസ്ഥാനത്തെ കേന്ദ്രം കടുത്ത രീതിയിൽ അവഗണിക്കുകയാണ്. സംസ്ഥാന സർക്കാരിനെ എങ്ങനെ അസ്ഥിരപ്പെടുത്താമെന്നാണ് കേന്ദ്രം നോക്കുന്നത്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണു ശ്രമം. അർഹമായ കേന്ദ്ര വിഹിതം സംസ്ഥാനത്തിനു കിട്ടുന്നില്ല.
എന്താണു കേരളത്തിലെ പ്രതിപക്ഷത്തിനു സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ബ്രഹ്മപുരം അടിയന്തര പ്രമേയമായി വന്നു. തദ്ദേശ മന്ത്രി മറുപടിയും പറഞ്ഞു.
നിയമസഭയിൽ അതിന്റേതായ നടപടി ക്രമങ്ങൾ ഉണ്ട്. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറി. എന്താണ് ഇതിന്റെ ഒക്കെ അർഥം? പ്രതിപക്ഷ മുദ്രാവാക്യത്തെ പറ്റി താൻ പറയുന്നില്ല. അത് അവരുടെ സംസ്കാരം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം അവസാന വാക്കിൽ എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്.
അടിയന്തര പ്രമേയത്തിന് അനുമതി ഉണ്ടോയെന്ന് സ്പീക്കർക്കു പറയാൻ അവസരം നൽകിയില്ല. ഇതാണ് സഭയിൽ ഉണ്ടായത്. സമാന്തര സഭ, സ്പീക്കറുടെ മുഖം മറക്കുന്നതുമൊക്കെ പാർലമെന്ററി കീഴ്വഴക്കമാണോ? സമവായ ശ്രമമാണു ഭരണപക്ഷം നടത്തിയത്.
ഭരണപക്ഷം പ്രകോപനം ഉണ്ടാക്കിയില്ല. ഇതാണോ സഭാ രീതി? സഭയിൽ സ്വീകരിക്കേണ്ട സഭ്യമായ രീതി? സഭ്യമല്ലാത്ത രീതിയാണു കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ അധ്യക്ഷത വഹിച്ചു.