പുനർജനി പദ്ധതി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം
Saturday, June 10, 2023 12:13 AM IST
തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ വീടും തൊഴിൽ ഉപകരണങ്ങളും നഷ്ടമായവർക്കു വീട് നിർമിച്ചു നൽകുന്നതിനും തൊഴിൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനുമായി നടപ്പാക്കിയ പുനർജനി പദ്ധതിക്കായി വിദേശ പണം സ്വീകരിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം.
വിദേശത്തു പോയി പണപ്പിരിവു നടത്തിയതിൽ വിദേശ നാണ്യ വിനിമയച്ചട്ടം ലംഘിച്ചുവെന്നത് അടക്കമുള്ള പരാതിയിലാണ് വിജിലൻസ് അന്വേഷിക്കുക. വിജിലൻസ് ക്വിക്ക് വെരിഫിക്കേഷൻ നടത്തി, കൂടുതൽ അന്വേഷണം ആവശ്യമാണെന്നു കണ്ടെത്തി സർക്കാരിനു സമർപ്പിച്ച ഫയലിൽ അമേരിക്കയിൽ പോകുന്നതിനു തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ഇതേ തുടർന്നാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശിച്ചത്.
വിജിലൻസിന്റെ എറണാകുളം യൂണിറ്റാകും പ്രാഥമികാന്വേഷണം നടത്തുക. അന്വേഷണ സംഘത്തെ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറക്കും.
പുനർജനി പദ്ധതിക്കായി വിദേശത്തു പോയി പണപ്പിരിവു നടത്തിയതിൽ വിദേശ നാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം നടന്നുവോ എന്നാണ് പ്രധാനമായി അന്വേഷിക്കുക. പുനർജനിക്കായി സതീശൻ നടത്തിയ പണപ്പിരിവ് നിയമാനുസൃതം ആണോ, പണം ചെലവഴിച്ചതിൽ ക്രമക്കേട് ഉണ്ടോ, അനുമതി വാങ്ങാതെയാണോ സതീശന്റെ വിദേശ യാത്രകൾ തുടങ്ങിയവ വിജിലൻസ് അന്വേഷണ പരിധിയിൽ വരും.
ഇതു സംബന്ധിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗണ്സിൽ ഭാരവാഹിയായ ജയ്സണ് പനിയൻകുളങ്ങര വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതിയിലാണ് അന്വേഷണം. നിയമ വകുപ്പിന്റെ ഉപദേശം കൂടി തേടിയ ശേഷമാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
വിജിലൻസ് അന്വേഷണം നിലനിൽക്കുമോയെന്നു സംശയം
വിദേശത്തു നിന്നു പണം സ്വീകരിച്ചു വീടു നിർമിച്ചു നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ പ്രഖ്യാപിച്ച പ്രാഥമിക അന്വേഷണം നിലനിൽക്കുമോയെന്ന സംശയം വിജിലൻസ് ഉന്നതർക്കുണ്ട്. വിദേശ പണം സമാഹരിച്ചതുമായി ബന്ധപ്പെട്ടു സർക്കാരിന് ഒരു പൈസയുടെ നഷ്ടമുണ്ടായിട്ടില്ല.
പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ടും സർക്കാർ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല. പൊതുപണമല്ല പ്രതിപക്ഷ നേതാവ് പുനർജനി പദ്ധതിക്കായി ചെലവഴിച്ചത് തുടങ്ങിയവയാണ് കേസ് നിലനിൽക്കുമോയെന്ന സംശയത്തിലേക്കു വിജിലൻസിനെ എത്തിക്കുന്നത്. അന്വേഷണത്തിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാൽ കേസ് റദ്ദാക്കുമെന്ന സംശയവുമുണ്ട്.
വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീട് തകർന്ന 200ലേറെപ്പേർക്കാണു വീടു നിർമിച്ചു നൽകിയത്.
37 വീടുകളുടെ നിർമാണത്തിനാണു വിദേശ സഹായം ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും ചിലർ സ്പോണ്സർ ചെയ്ത് അവർ തന്നെ നിർമിച്ചു നൽകിയെന്നാണു പ്രതിപക്ഷ നേതാവു തന്നെ വ്യക്തമാക്കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഇതു സംബന്ധിച്ചു ലഭിച്ച പരാതി പ്രാഥമിക ഘട്ടത്തിൽ തന്നെ കോടതി തള്ളിയിരുന്നു.