മദ്യലഹരിയിൽ മർദനം; എസ്ഐക്കു സസ്പെൻഷൻ
Friday, September 22, 2023 7:08 AM IST
നെടുമ്പാശേരി: മദ്യലഹരിയിൽ ബേക്കറിയിൽ കയറി ഉടമയും ഭാര്യയുമുൾപ്പെടെ നാലുപേരെ മർദിച്ച ആലുവ ട്രാഫിക് കൺട്രോൾ റൂമിലെ എസ്ഐ പി.എസ്. സുനിലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നെടുമ്പാശേരി പോലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലുവ റൂറൽ എസ്പിയാണ് നടപടി സ്വീകരിച്ചത്.
ആലുവ ട്രാഫിക് കൺട്രോൾ റൂമിലെ വാഹനത്തിൽ രാത്രിയിൽ ക്രമസമാധാന പരിപാലനത്തിനായി വന്ന എസ്ഐ സുനിൽ നെടുമ്പാശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിയാടുള്ള കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾ ബാറിൽ കയറിയാണ് അതിക്രമം കാട്ടിയത്. കടയുടമ കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോൻ, ഭാര്യ എൽബി, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്കാണു മർദനമേറ്റത്. ഇവരെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ച് ലക്കുകെട്ട എസ്ഐ ജീപ്പിൽനിന്നിറങ്ങി ചൂരലുകൊണ്ട് എല്ലാവരെയും അടിക്കുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ ഡ്രൈവർ ജീപ്പിൽത്തന്നെ ഇരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് എസ്ഐയെ തടഞ്ഞത്. നെടുമ്പാശേരി പോലീസ് കസ്റ്റഡിലെടുത്ത എസ്ഐ സുനിലിനെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നതായി വ്യക്തമായി.
കരിയാട്ട് കത്തിക്കുത്ത് നടക്കുന്നുവെന്ന് ആരോ വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് താൻ അവിടെയെത്തിയതെന്ന് എസ്ഐ മൊഴി നൽകിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെയും മൊഴി നെടുമ്പാശേരി പോലീസ് രേഖപ്പെടുത്തിട്ടുണ്ട്.
സർവീസിൽനിന്നു പിരിച്ചുവിടണം: അൻവർ സാദത്ത്
മർദനം അപലപനീയമാണെന്നും ഈ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും അൻവർ സാദത്ത് എംഎൽഎ. കഴിഞ്ഞ രണ്ടു മാസമായി എസ്എച്ച് ഒ ഇല്ലാത്ത നെടുമ്പാശേരി പോലീസ് സ്റ്റേഷൻ നാഥനില്ലാ കളരിയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും എംഎൽഎ ആരോപിച്ചു.
ഗുണ്ടകളിൽനിന്നും സാമൂഹ്യവിരുദ്ധരിൽനിന്നും ജനങ്ങൾക്കു സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് വ്യാപാരിയെയും കുടുംബത്തെയും മർദിച്ചതിൽ കേരള വ്യാപാരി വ്യവസായി കരിയാട് യൂണിറ്റ് യോഗം പ്രതിഷേധിച്ചു. എസ്ഐ സുനിലിനെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.