കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന പ്രഫഷണൽ സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.
ഉത്തരേന്ത്യയിലും മഹാനഗരങ്ങളിലും ഇത്തരം നിരവധി സംഘങ്ങൾ സജീവമാണ്. ഇവരെ നിയന്ത്രിക്കുന്നവരെ വിളിക്കുന്നത് ബോസ് എന്നാണ്. അതുപോലുള്ള സംഘങ്ങൾ കൊല്ലം ജില്ലയിലും വേരുറപ്പിച്ചിരിക്കുന്നുവെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥരിൽ ബലപ്പെട്ടിട്ടുണ്ട്.
അമ്മയുടെ ഫോൺനമ്പർ ആരു നൽകി? കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീക്ക് കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ എങ്ങനെ ലഭിച്ചുവെന്ന ചോദ്യവും ബാക്കി. കുട്ടിയെയും കുടുംബത്തെയും സംഘം കുറെ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.
തന്റെ നമ്പർ മകൾക്ക് അറിയാമെന്നാണ് അമ്മ പറയുന്നതെങ്കിലും പോലീസ് അതു മുഖവിലയ്ക്കെടുത്തിട്ടില്ല. മാത്രമല്ല സംഘത്തിന്റെ പിടിയിലായ കുട്ടി ഭയചകിതയായ അവസരത്തിൽ നമ്പർ കൃത്യമായി പറയുമോയെന്ന സംശയവും അന്വേഷണസംഘം പങ്കുവയ്ക്കുന്നു. മോചനദ്രവ്യം ലഭിക്കുന്ന കാര്യത്തിന് ഇന്നലെ രാവിലെ പത്തിന് വീണ്ടും വിളിക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. ഇതിനായി സൈബർ സെൽ അധികൃതരും നിതാന്ത ജാഗ്രതയിലായിരുന്നു.
പോലീസിനു നാണക്കേട് കുട്ടിയെ കണ്ടെത്തുന്നതിന് കൊല്ലം ജില്ലയിൽ എല്ലായിടത്തും പഴുതടച്ച പരിശോധന നടത്തവേ നഗരഹൃദയത്തിൽ സംഘം കുട്ടിയെ ഉപേക്ഷിച്ചത് പോലീസിനു വലിയ നാണക്കേടായി.
കൊല്ലം നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണ് ആശ്രാമം മൈതാനം. മൈതാനത്തേക്കുള്ള റോഡിൽ പലയിടത്തും എപ്പോഴും പോലീസിന്റെ സാന്നിധ്യമുണ്ട്. മൈതാനത്തിനു മുന്നിൽ ചിന്നക്കടയിലേക്ക് പോകുന്ന റോഡിലാണ് കുട്ടിയെ പട്ടാപ്പകൽ സ്ത്രീ ഉപേക്ഷിച്ചു കടന്നത്. ഇതു വലിയ സുരക്ഷാവീഴ്ചയാണ്.
ആശ്രാമം മൈതാനത്തുനിന്ന് കടപ്പാക്കടയ്ക്കും ചിന്നക്കടയ്ക്കുമുള്ള റോഡിൽ പകൽ വാഹനങ്ങളുടെ വലിയ തിരക്കാണ്. ട്രാഫിക് നിയന്ത്രിക്കാൻ രാവിലെ മുതൽ രാത്രി വരെ റോഡിൽ പോലീസിന്റെ സാന്നിധ്യവുമുണ്ട്. ഇവരുടെയൊക്ക കണ്ണു വെട്ടിച്ച് സ്ത്രീ കുട്ടിയെയുംകൊണ്ട് മൈതാനത്ത് എത്തിയെന്നത് കൊല്ലംകാർക്ക് വിശ്വസിക്കാനേ കഴിയുന്നില്ല.
കഴിഞ്ഞദിവസം രാത്രിയിൽ സംഘം കൊല്ലം കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ കുട്ടിയുമായി എത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇവിട ത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.