പോലീസിന്റെ വലയിൽ വീണില്ല; കുട്ടിയെ പൊതുസ്ഥലത്ത് ഉപേക്ഷിച്ച് കുറ്റവാളികൾ
Wednesday, November 29, 2023 2:02 AM IST
കൊല്ലം: കുട്ടിയ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്താൻ തീരദേശ മേഖലയിലും പോലീസ് അന്വേഷണം നടത്തി. വേളമാനൂരിൽനിന്ന് ചിറക്കര വഴി കാർ പരവൂർ പുത്തൻകുളത്ത് എത്തിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.
അവിടെനിന്നു പരവൂരിൽ എത്തിയാൽ തീരദേശ റോഡ് വഴി വർക്കലയിലും കൊല്ലത്തും പോകാം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം തീരദേശമേഖലയിൽ എത്തി പരിശോധന നടത്തിയത്.
കാപ്പിൽ വഴി വർക്കലയ്ക്കു പോയാൽ നിരവധി വിജനമായ സ്ഥലങ്ങളുണ്ട്. മുക്കം, താന്നി, ഇരവിപുരം വഴി കൊല്ലത്തു പോയാലും നിരവധി സ്ഥലങ്ങളിൽ ഒളിച്ചിരിക്കാം. ഇത്തരത്തിൽ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘം കാപ്പിൽ, വർക്കല എന്നിവിടങ്ങളിലെ ലോഡ്ജുകളിലും റിസോർട്ടുകളിലും റെയ്ഡ് നടത്തി. പരവൂർ മുതൽ കൊല്ലം വരെയുള്ള തീരദേശ റോഡിലും പോലീസ് പഴുതടച്ച നിരീക്ഷണവും ഏർപ്പെടുത്തുകയുണ്ടായി.
രേഖാചിത്രം തയാറാക്കി
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളുടെ രേഖാചിത്രം പോലീസ് തയാറാക്കിയത് പാരിപ്പള്ളി കുളമടയിലെ കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ. തിങ്കളാഴ്ച രാത്രി 7.40ഓടെയാണ് ഒരു പുരുഷനും സ്ത്രീയും കടയിൽ എത്തിയത്. കടയിൽനിന്ന് ബിസ്കറ്റും റസ്കും വാങ്ങി പണവും നൽകി. തുടർന്ന് കടയുടമയായ സ്ത്രീയുടെ ഫോൺ വാങ്ങിയാണ് കുട്ടിയുടെ അമ്മയെ വിളിച്ചു മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ഈ ഫോൺ നമ്പർ സൈബർ സെൽ പരിശോധിച്ചപ്പോഴാണു കടയുടമയിൽ അന്വേഷണം എത്തിയത്.
തുടർന്ന് പോലീസ് സംഘം കടയിലെത്തി ഉടമയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുരുഷന്റെ രേഖാചിത്രം തയാറാക്കിയത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഷാൾ ഉപയോഗിച്ച് മുഖം മറച്ചിരുന്നു. അതുകാരണം കടയുടമയ്ക്ക് തിരിച്ചറിയാൻ സാധിച്ചില്ല.
ബോസ് ആര്?
കുട്ടിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ നയിക്കുന്ന ബോസ് ആരായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ പോലീസ്. കുട്ടിയുടെ അമ്മയുമായി ഫോണിൽ സംസാരിക്കവേയാണു സംഘത്തിലെ സ്ത്രീ ബോസിനെക്കുറിച്ചു പരാമർശിച്ചത്.
ഞങ്ങളുടെ ബോസ് പറഞ്ഞത് കുട്ടിയെ ഇന്നലെ രാവിലെ പത്തിന് ബന്ധുക്കൾക്ക് കൈമാറണമെന്നാണ് എന്നായിരുന്നു സ്ത്രീ പറഞ്ഞത്. മകളെ ഉപദ്രവിക്കരുതെന്ന് അഭ്യർഥിച്ചപ്പോഴാണ് ഇത്തരം മറുപടി പറഞ്ഞത്. തുടർന്ന് സംഭാഷണം അവസാനിക്കുകയായിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന പ്രഫഷണൽ സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.
ഉത്തരേന്ത്യയിലും മഹാനഗരങ്ങളിലും ഇത്തരം നിരവധി സംഘങ്ങൾ സജീവമാണ്. ഇവരെ നിയന്ത്രിക്കുന്നവരെ വിളിക്കുന്നത് ബോസ് എന്നാണ്. അതുപോലുള്ള സംഘങ്ങൾ കൊല്ലം ജില്ലയിലും വേരുറപ്പിച്ചിരിക്കുന്നുവെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥരിൽ ബലപ്പെട്ടിട്ടുണ്ട്.
അമ്മയുടെ ഫോൺനമ്പർ ആരു നൽകി?
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീക്ക് കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ എങ്ങനെ ലഭിച്ചുവെന്ന ചോദ്യവും ബാക്കി. കുട്ടിയെയും കുടുംബത്തെയും സംഘം കുറെ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.
തന്റെ നമ്പർ മകൾക്ക് അറിയാമെന്നാണ് അമ്മ പറയുന്നതെങ്കിലും പോലീസ് അതു മുഖവിലയ്ക്കെടുത്തിട്ടില്ല. മാത്രമല്ല സംഘത്തിന്റെ പിടിയിലായ കുട്ടി ഭയചകിതയായ അവസരത്തിൽ നമ്പർ കൃത്യമായി പറയുമോയെന്ന സംശയവും അന്വേഷണസംഘം പങ്കുവയ്ക്കുന്നു. മോചനദ്രവ്യം ലഭിക്കുന്ന കാര്യത്തിന് ഇന്നലെ രാവിലെ പത്തിന് വീണ്ടും വിളിക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. ഇതിനായി സൈബർ സെൽ അധികൃതരും നിതാന്ത ജാഗ്രതയിലായിരുന്നു.
പോലീസിനു നാണക്കേട്
കുട്ടിയെ കണ്ടെത്തുന്നതിന് കൊല്ലം ജില്ലയിൽ എല്ലായിടത്തും പഴുതടച്ച പരിശോധന നടത്തവേ നഗരഹൃദയത്തിൽ സംഘം കുട്ടിയെ ഉപേക്ഷിച്ചത് പോലീസിനു വലിയ നാണക്കേടായി.
കൊല്ലം നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണ് ആശ്രാമം മൈതാനം. മൈതാനത്തേക്കുള്ള റോഡിൽ പലയിടത്തും എപ്പോഴും പോലീസിന്റെ സാന്നിധ്യമുണ്ട്. മൈതാനത്തിനു മുന്നിൽ ചിന്നക്കടയിലേക്ക് പോകുന്ന റോഡിലാണ് കുട്ടിയെ പട്ടാപ്പകൽ സ്ത്രീ ഉപേക്ഷിച്ചു കടന്നത്. ഇതു വലിയ സുരക്ഷാവീഴ്ചയാണ്.
ആശ്രാമം മൈതാനത്തുനിന്ന് കടപ്പാക്കടയ്ക്കും ചിന്നക്കടയ്ക്കുമുള്ള റോഡിൽ പകൽ വാഹനങ്ങളുടെ വലിയ തിരക്കാണ്. ട്രാഫിക് നിയന്ത്രിക്കാൻ രാവിലെ മുതൽ രാത്രി വരെ റോഡിൽ പോലീസിന്റെ സാന്നിധ്യവുമുണ്ട്. ഇവരുടെയൊക്ക കണ്ണു വെട്ടിച്ച് സ്ത്രീ കുട്ടിയെയുംകൊണ്ട് മൈതാനത്ത് എത്തിയെന്നത് കൊല്ലംകാർക്ക് വിശ്വസിക്കാനേ കഴിയുന്നില്ല.
കഴിഞ്ഞദിവസം രാത്രിയിൽ സംഘം കൊല്ലം കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ കുട്ടിയുമായി എത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇവിട ത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.