ദുരൂഹത നിറഞ്ഞു നില്ക്കുന്ന ഫാമിൽ ആകെ പ്രവേശിക്കുന്നത് ഷീബ മാത്രമാണ്. കൂലി കൃത്യമായി ലഭിക്കാറില്ലെങ്കിലും പ്രാരാബ്ധങ്ങൾകൊണ്ട് ഷീബ ജോലി തുടരുകയാണ്. ഒരു കാറും ഈ ഫാമിൽ ഉണ്ട്. ഇത് പദ്മകുമാറിന്റെ മൂന്നാമത്തെ കാറാണെന്ന് വ്യക്തം.
തിങ്കളാഴ്ച രാത്രിയും പദ്മകുമാറും കുടുംബവും എത്തിയപ്പോഴും ആർക്കും ഒരു സംശയവും ഉണ്ടായില്ല. പദ്മകുമാർ സ്ഥിരമായും കുടുംബാംഗങ്ങൾ വല്ലപ്പോഴും എത്താറുണ്ടെന്നതുതന്നെ കാരണം.
തട്ടിയെടുക്കപ്പെട്ട കുട്ടി ഒപ്പമുണ്ടായിട്ടും ആർക്കും ഒരു സംശയത്തിനും ഇടംനല്‍കാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഫാമിന് പിന്നിലെ കോളനിയിൽ താമസിക്കുന്ന ഷീബയുടെ പക്കൽ ഉണ്ടായിരുന്ന താക്കോൽ വാങ്ങിയാണ് കെട്ടിടം തുറന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് പത്മകുമാറും സംഘവുമാണെന്ന് വ്യക്തമായതോടെ നാട്ടുകാർ രോഷാകുലരാണ്. ഫാമിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.