വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ
Monday, February 26, 2024 3:06 AM IST
ചാത്തന്നൂർ: വായ്പയായി കോടികൾ സംഘടിപ്പിച്ചു കൊടുക്കാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തശേഷം നാടുവിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതക്കുളം ഊന്നിൻമൂട് ശ്രീലാൻഡിൽ വിശാലി (27) നെയാണ് മുംബൈയിൽനിന്നു പരവൂർ പോലീസ് പിടികൂടിയത്.
പുതക്കുളം ഊന്നിൻമുട് മേലിതിൽ വീട്ടിൽ രമേശന്റെ ഭാര്യ സതി (54) യുടെ പരാതിയെത്തുടർന്നാണു പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പോലീസ് പറയുന്നത് ഇങ്ങനെ: ബിസിനസ് ആരംഭിക്കാനായി സതിക്ക് പണത്തിന് ആവശ്യമുണ്ടായിരുന്നു. ഇതറിഞ്ഞ ബന്ധുകൂടിയായ വിശാൽ ഇവരെ സമീപിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോമൺവെൽത്ത് കമ്യൂണിറ്റി ട്രസ്റ്റ് (സിസിറ്റി) എന്ന സ്ഥാപനത്തിന്റെ ശാഖ എറണാകുളത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അവിടെനിന്നു വായ്പ ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
ഒരു കോടി രൂപയ്ക്ക് പ്രോസസിംഗ് ഫീസ്, കമ്മീഷൻ തുടങ്ങിയ ഇനങ്ങളിലായി ആറു ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് സതിക്ക് ആവശ്യമുള്ള വായ്പത്തുകയായ അഞ്ചു കോടിക്കുള്ള പ്രോസസിംഗ് ചാർജായി 28 ലക്ഷം രൂപ കൈപ്പറ്റി. സതിയുടെ മകൻ റെനിലിന്റെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിൽനിന്നാണ് തുക കൈമാറിയത്. 28 ലക്ഷം രൂപ കൈപ്പറ്റിയശേഷം വായ്പ ശരിയാക്കി കൊടുക്കുകയോ കൈപ്പറ്റിയ തുക തിരിച്ചുകൊടുക്കുകയോ ചെയ്തില്ല. മാത്രമല്ല മുംബൈയിലേക്ക് നാടുവിടുകയും ചെയ്തു.
പരവൂർ എസ്എച്ച്ഒ പ്രവീൺകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതി മുംബൈയിലുണ്ടെന്നു മനസിലാക്കിയ പോലീസ് സംഘം മുംബൈയിലെ ഡോമ്പാവാലിയിൽനിന്ന് സാഹസികമായി വിശാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐമാരായ സുജിത് നായർ, ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് പരവൂരിൽ എത്തിച്ചത്. കേസിൽ ഇനിയും പ്രതികളുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.