ക്രൈസ്തവവിരുദ്ധ നീക്കങ്ങൾക്കെതിരേ താക്കീതായി ജാഗ്രതാസമ്മേളനം
സ്വന്തം ലേഖകൻ
Monday, February 26, 2024 3:06 AM IST
തൃശൂർ: ക്രൈസ്തവർക്കെതിരായ കേന്ദ്ര - സംസ്ഥാന നിലപാടുകൾക്കെതിരേ താക്കീതായി തൃശൂരിൽ സമുദായ ജാഗ്രതാ സമ്മേളനം. മതേതര ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേ നടക്കുന്ന പീഡനങ്ങളെയും ക്രൈസ്തവസ്ഥാപനങ്ങൾക്കുനേരേയും വിശ്വാസ പ്രേഷിതപ്രവർത്തനങ്ങൾക്കെതിരേയും നിരന്തരം നടക്കുന്ന ആക്രമണങ്ങളെയും തൃശൂർ അതിരൂപത സംഘടിപ്പിച്ച ജാഗ്രതാസമ്മേളനം ശക്തമായി അപലപിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണം ക്രൈസ്തവസമൂഹങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിനും, മണിപ്പുർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ അതിശക്തമായ ഇടപെടൽ നടത്തണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനത്തു വിവിധ ന്യൂനപക്ഷക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിൽ നീതീകരിക്കാനാകാത്ത വിവേചനവും നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്നുണ്ടെന്നും ആ അവസ്ഥ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ന്യൂനപക്ഷക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ വിധി അംഗീകരിക്കാത്ത സംസ്ഥാനസർക്കാരിന്റെ നിലപാടിൽ കടുത്ത അമർഷം പ്രകടിപ്പിച്ചു. ഈ നിലപാടു മാറ്റാൻ സർക്കാർ തയാറാകണം.
മലയോരമേഖലയിലെ വന്യമൃഗ ആക്രമണഭീഷണി ഒഴിവാക്കാനും കാർഷികമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നു യോഗം പ്രമേയം മുഖേന ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവസമൂഹങ്ങളുടെ സാന്പത്തിക - വിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിനായി നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒന്പതു മാസമായിട്ടും പ്രസിദ്ധീകരിക്കാൻപോലും തയാറാകാത്ത സർക്കാരിന്റെ നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ സമുദായനേതൃത്വവുമായി ചർച്ചചെയ്തു നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മാർ കുണ്ടുകുളം നഗറിൽ (സെന്റ് തോമസ് കോളജ്) സംഘടിപ്പിച്ച സമ്മേളനം തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ ആമുഖപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എം. ഫ്രാൻസിസ്, ജോഷി വടക്കൻ, ഷിന്റോ മാത്യു, സിആർഐ പ്രസിഡന്റ് മദർ സോഫി പെരേപ്പാടൻ, മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി, ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.