തടവുകാരുടെ എണ്ണം ഉയരുന്നു ; ജയിലുകളിലെ ഭക്ഷണ ചെലവിനത്തിൽ വൻ വർധന
സ്വന്തം ലേഖകൻ
Monday, February 26, 2024 3:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ എണ്ണത്തിൽ വർധനയുണ്ടായതിനെത്തുടർന്നു ഭക്ഷണച്ചെലവിനത്തിൽ വകയിരുത്തിയിരുന്ന തുകയിൽ വൻ വർധന. ജയിലുകളിലെ തടവുകാർക്കു ഭക്ഷണത്തിനായി ബജറ്റിൽ നീക്കിവച്ച തുക ചെലവഴിച്ചുകഴിഞ്ഞതിനു പിന്നാലെ 2.4 കോടികൂടി ധനവകുപ്പ് അനുവദിച്ചു.
ഇതിൽ രണ്ടു കോടി രൂപ തടവുകാരുടെ ഭക്ഷണത്തിനും 40 ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കുന്നതിനുമായാണ് അനുവദിച്ചത്. കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 27.50 കോടിയും ചെലവായതോടെയാണ് അധികമായി 2.40 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിന് ഇളവ് വരുത്തിയാണു തുക പ്രത്യേകമായി അനുവദിച്ചത്. തിരുവനന്തപുരം പൂജപ്പുര, നെട്ടുകാൽത്തേരി തുറന്ന ജയിൽ, തൃശൂർ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ അടക്കം സംസ്ഥാനത്ത് 54 ജയിലാണ് ഉള്ളത്.
ഇവിടങ്ങളിൽ 6017 തടവുകാരെ ഉൾക്കൊള്ളാനുള്ള പരമാവധി ശേഷിയാണുള്ളത്. എന്നാൽ, ജയിലുകളിൽ 8350 ലേറെ തടവുകാരുണ്ട്. ഇവരിൽ 4393 പേർ റിമാൻഡ് തടവുകാരാണ്. 2909 പേർ ശിക്ഷിക്കപ്പെട്ടവരും 950ഓളം പേർ വിചാരണ നേരിടുന്നവരുമാണ്. തടവുകാർക്കു ദിവസവും പ്രത്യേകമായുള്ള ഭക്ഷണക്രമമാണ് ഒരുക്കുന്നത്. ചിക്കൻ, മട്ടൻ, ബീഫ്, മത്സ്യം അടക്കമുള്ള വിഭവങ്ങള്‍ ഓരോ ആഴ്ചയും ജയിൽ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജയിലുകളിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കുന്പോൾ തടിയും തൂക്കവും ജയിൽ രേഖകളിൽ രേഖപ്പെടുത്തും. സംസ്ഥാനത്തെ ജയിലുകളിൽ പരമാവധി ശേഷിയുടെ 30 ശതമാനത്തിലേറെ തടവുകാരുണ്ട്.
പോക്സോ-ലഹരിക്കടത്ത് കേസുകളുടെ വർധന, കോടതി നടപടികളിലെ കാലതാമസം, ശിക്ഷയിളവ് നൽകുന്നതിലുണ്ടായ കുറവ്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇതരസംസ്ഥാനക്കാരുടെ ബാഹുല്യം തുടങ്ങിയവയൊക്കെയാണു തടവുകാരുടെ എണ്ണം കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.