ഭക്തലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു
സ്വന്തം ലേഖകന്‍
Monday, February 26, 2024 3:06 AM IST
തിരുവനന്തപുരം: ഉരുകുന്ന വെയിലിൽ ആത്മദുഃഖങ്ങളുടെ ഉള്ച്ചൂടകലാന് ആറ്റുകാലമ്മയുടെ അനുഗ്രഹത്തണല് തേടി ഭക്തലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു. അണമുറിയാതെ ഒഴുകിയെത്തിയ സ്ത്രീജനങ്ങള്‍ അനന്തപുരിയെ യാഗശാലയാക്കി മാറ്റിയപ്പോള്‍, പൊങ്കാലക്കലങ്ങളില് നിറഞ്ഞുതൂവിയത് ആത്മസമര്‍പ്പണത്തിന്റെ പുണ്യം.
അമ്മയ്ക്കു മുന്നില്‍ ആത്മനിവേദ്യമായി മാറിത്തീര്‍ന്നതിന്റെ സാഫല്യം. പിന്നെ പ്രാര്‍ഥനയുടെ പെരുമ്പറ മുഴക്കി മനസില്‍ അടുത്ത പൊങ്കാലയ്ക്കായ് ഒരാണ്ട് നീണ്ട കാത്തിരിപ്പിനായി മടക്കം.
ഇന്നലെ രാവിലെ പെയ്ത ചാറ്റല്‍മഴ ഭക്തരെ ആശങ്കയിലാഴ്ത്തിയെങ്കിലും പൊടിയും ചൂടും കുറയ്ക്കാന്‍ ഇത് സഹായമായി. രാവിലെ 10നു ക്ഷേത്രത്തില്‍ ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാലച്ചടങ്ങുകള്‍ ആരംഭിച്ചത്. കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ച ശേഷം ശ്രീകോവിലില്‍ നിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്കു കൈമാറി. അദ്ദേഹം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം ദീപം സഹമേല്‍ശാന്തി ടി.കെ. ഈശ്വരന് നമ്പൂതിരിക്കു കൈമാറി.
വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലും 10.30ന് അദ്ദേഹം അഗ്നിപകര്‍ന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. തുടര്‍ന്ന് ക്ഷേത്ര പരിസരങ്ങളിലെ അടുപ്പുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ അടുപ്പുകളിലും അഗ്നി ജ്വലിച്ചു. വായ്ക്കുരവയും പ്രാര്‍ഥനാമന്ത്രങ്ങളും അനന്തപുരിയെ ഭക്തിയുടെ തലസ്ഥാനമാക്കി.
നെയ്പായസം, വെള്ളച്ചോറ്, തെരളി, മണ്ടപ്പുറ്റ് തുടങ്ങി വിവിധ നിവേദ്യങ്ങളാണ് മണ്കലങ്ങളില് തിളച്ചത്. പിന്നെ പൊങ്കാല നിവേദിക്കുന്നതിനായുള്ള കാത്തിരിപ്പ്. ഉച്ചയ്ക്ക് 2.30 ന് ക്ഷേത്ര പൂജാരി പണ്ടാര അടുപ്പിലെ പൊങ്കാല നിവേദിച്ചു. ഈ സമയം വ്യോമസേന ഹെലിക്കോപ്റ്റർ ആകാശത്തുനിന്നു പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച 350 ഓളം ശാന്തിക്കാര്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കമുകിന്പൂക്കുലയില് മുക്കിയ തീര്‍ഥം വിതറി പൊങ്കാല നിവേദ്യം നടത്തി.
രാവിലെ മുതല്‍ ബാലികമാര്‍ താലപ്പൊലിയേന്തി ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി. രാത്രി 7.30 ന് കുത്തിയോട്ടത്തിനുള്ള ബാലന്മാര്ക്ക് ചൂരല്‍കുത്ത് നടന്നു. രാത്രി 11 ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കു വാദ്യമേളങ്ങളുടയെും കുത്തിയോട്ടബാലന്മാരുടെയും അകമ്പടിയോടെ ദേവിയുടെ പുറത്തെഴുന്നള്ളിപ്പ് പുറപ്പെട്ടു. തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പനാന ദേവിയുടെ തിടമ്പേറ്റി. ഇന്ന് രാവിലെ എട്ടിനാണ് തിരിച്ചെഴുന്നള്ളത്ത്. രാത്രി 9.45ന് കാപ്പഴിക്കല്‍. തുടര്‍ന്ന് പുലര്‍ച്ചെ നടക്കുന്ന കുരിതി തര്‍പ്പണത്തോടെ പൊങ്കാല മഹോത്സവത്തിനു പരിസമാപ്തിയാകും.