സിബിഐ, പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞു തട്ടിപ്പ്; അന്വേഷണം ആരംഭിച്ചു
Saturday, March 2, 2024 12:54 AM IST
കൊച്ചി: കൊച്ചി: സിബിഐ, പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് എറണാകുളം, കണ്ണൂര്‍ സ്വദേശികളില്‍നിന്ന് 49.8 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസും ഇന്‍ഫോപാര്‍ക്ക് പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളം സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥന് 29,91,000 രൂപയാണു നഷ്ടമായത്.
ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിന്റെ പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. ഫെബ്രുവരി 22ന് മുംബൈ പോലീസാണെന്നു പറഞ്ഞാണ് എറണാകുളം സ്വദേശിക്ക് ആദ്യ കോള്‍ വന്നത്.
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കാനറാ ബാങ്ക് മുംബൈ ശാഖയില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചെന്നാണു പറഞ്ഞത്. തുടര്‍ന്ന് സ്കൈപ്പ് വഴി വിളിച്ച് മുംബൈ സിബിഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി.
തുടര്‍ന്ന് എറണാകുളം സ്വദേശിയുടെ എസ്ബിഐ എംജി റോഡ് ശാഖയിലെ അക്കൗണ്ടിൽനിന്ന് ഫെബ്രുവരി 23ന് പ്രതികളുടെ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള രണ്ട് അക്കൗണ്ടുകളിലേക്കായി 29,91,000 രൂപ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഡല്‍ഹി പോലീസാണെന്നു പറഞ്ഞാണ് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ കണ്ണൂര്‍ സ്വദേശിക്ക് ഫോണ്‍ കോള്‍ വന്നത്.
ഇദ്ദേഹത്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് ആരോ എംഡിഎംഎ, പാസ്പോര്‍ട്ട്, എടിഎം കാര്‍ഡ് എന്നിവ കടത്തുന്നുണ്ടെന്നായിരുന്നു ഭീഷണി. കണ്ണൂര്‍ സ്വദേശിയുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ആരോ വ്യാജമായി നിര്‍മിച്ചെന്നും പറഞ്ഞു. ആ അക്കൗണ്ടില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കോടികളുടെ പണമിടപാട് നടക്കുന്നതായും വിളിച്ചയാള്‍ പറഞ്ഞു.
കേസില്‍നിന്നു രക്ഷപ്പെടാനും നിലവില്‍ അക്കൗണ്ടില്‍ കിടക്കുന്ന പണം നിയമപരമാക്കാനും പണം ആവശ്യപ്പെട്ടു. 7ഇത്തരത്തില്‍ മൂന്നു തവണയായി പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് 19,90,000 രൂപ ഓണ്‍ലൈന്‍ ട്രാസ്ഫര്‍ ചെയ്തു നല്കി. പിന്നീട് തട്ടിപ്പു മനസിലാക്കിയ ഇദ്ദേഹം ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.