സിദ്ധാർഥന്റെ മരണം രാഷ്ട്രീയമാകുന്പോൾ
Saturday, March 2, 2024 12:54 AM IST
സാബു ജോണ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണം രാഷ്ട്രീയ വിഷയമായി മാറുന്പോൾ എൽഡിഎഫിന് ആശങ്കപ്പെടാനുണ്ട്. സിപിഎമ്മും എസ്എഫ്ഐയുമെല്ലാം ഇതിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്പോഴും പുറത്തു വരുന്ന വിവരങ്ങൾ പാർട്ടിയെ സംബന്ധിച്ച് ആശ്വാസകരമല്ല.
യുഡിഎഫും കോണ്ഗ്രസും വിഷയത്തിൽ സജീവമായി ഇടപെടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ സംസാരിച്ചത്.
സിദ്ധാർഥന്റെ വീടു സന്ദർശിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സിപിഎമ്മിനും എസ്എഫ്ഐക്കുമെതിരേ അതിരൂക്ഷ വിമർശനമാണ് അഴിച്ചു വിട്ടത്. സിദ്ധാർഥന്റെ വീടു സന്ദർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുതിർന്ന നേതാക്കൾ അക്രമത്തിനു കൂട്ടുനിൽക്കുന്നു എന്നു പറഞ്ഞ് പാർട്ടി നേതൃത്വത്തെക്കൂടി ഇതിലേക്കു വലിച്ചിഴച്ചു.
സിദ്ധാർഥന്റെ വീടു സന്ദർശിച്ച സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി.ആർ. അനിൽ രാ ഷ്ട്രീയത്തിനതീതമായി കുറ്റക്കാർക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകിയെങ്കിലും ഇപ്പോഴത്തെ നിലയിൽ അത് സിപിഎമ്മിനുമേൽപ്പിക്കുന്ന പരിക്ക് മായ്ക്കാൻ പര്യാപ്തമാകുമെന്നു തോന്നുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കുന്പോഴാണ് സംഭവമുണ്ടായി രിക്കുന്നത്. എസ്എഫ്ഐ പ്രതിസ്ഥാനത്തു വന്ന സമീപകാല സംഭവങ്ങളും സജീവ ചർച്ചയിലേക്കു കൊണ്ടുവരാൻ ഈ സംഭവം വഴിതെളിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തുന്പോഴായിരുന്നു, ടി.പി. ചന്ദ്രശേഖരൻ വധത്തിൽ പ്രതികൾക്ക് ശിക്ഷ ഇരട്ടിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്. അങ്ങനെ വീണ്ടുമൊരു തെരഞ്ഞെടുപ്പിൽകൂടി ടി.പി വധം കേരളത്തിൽ തെരഞ്ഞെടുപ്പു കാലത്തു ചർച്ചയാകുകയാണ്.
ഇടതുകോട്ടയായ വടകരയിൽ കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ ടി.പി ഇഫക്ട് കണ്ടതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.പിയുടെ ഭാര്യ കെ.കെ. രമയുടെ വിജയത്തിൽ വരെ അത് എത്തിച്ചു.
ടി.പി വധത്തിൽ പ്രതിരോധത്തിലായ ഇടതുപക്ഷത്തിന് സിദ്ധാർഥന്റെ മരണത്തിലും ഉത്തരം പറയേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്. വരുംദിവസങ്ങളിൽ ഈ വിഷയത്തിൽ യുഡിഎഫും പ്രതിപക്ഷവും പ്രതിഷേധം കടുപ്പിക്കുമെന്ന് ഉറപ്പാണ്.