പരിഷ്കാരങ്ങള്‍ പുനഃപരിശോധിക്കണം; ഡ്രൈവിംഗ് സ്കൂളുകാർ സമരത്തിന്
Sunday, March 3, 2024 12:45 AM IST
തൃശൂര്‍: ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർക്കുന്ന ക്രിയാത്മകമല്ലാത്ത പരിഷ്കാരങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന് (എകെഎംഡിഎസ്) സെക്രട്ടേറിയറ്റ് ഉപരോധം അടക്കമുള്ള സമരത്തിലേക്ക്.
നടപ്പാക്കാൻ പോകുന്ന പരിഷ്കാരങ്ങൾ സംസ്ഥാനത്തെ ഏഴായിരത്തോളം സ്ഥാപനങ്ങളെയും ഒരുലക്ഷത്തോളം തൊഴിലാളികളെയും ദുരിതത്തിലാക്കും. നിലവിൽ ഒരോ ആർടിഒ ഓഫീസിന്റെ കീഴിലും 120 പേർക്കാണു ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്.
പുതിയ സർക്കുലർ അനുസരിച്ച് 20 പുതിയതും പത്തു റീടെസ്റ്റുമടക്കം 30 ആക്കി ചുരുക്കി. ഇത് ആളുകളെ ഇതരസംസ്ഥാനങ്ങളിൽനിന്നു ലൈസൻസ് എടുക്കാൻ പ്രേരിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിൽ ലൈസൻസ് ലഭിക്കാൻ ചെലവു കുറവും എളുപ്പവുമാണ്. ഇതു സർക്കാരിന്റെ റവന്യൂ വരുമാനത്തെയും സാരമായി ബാധിക്കും.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് സ്കൂളുകാർ സ്വയം നിർമിക്കണമെന്ന തീരുമാനം വൻകിട കുത്തകമുതലാളിമാർക്ക് വാതിലുകൾ തുറന്നുകൊടുക്കലാണ്. ഡ്രൈവിംഗ് സ്കൂൾ ലൈസൻസിൽ ചേർക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വർഷമാക്കിയതു സ്കൂൾ നടത്തുന്നവർക്ക് സാമ്പത്തികനഷ്ടം വരുത്തും. ഇക്കാര്യങ്ങൾ സംബന്ധിച്ചു മന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ അനുകൂലതീരുമാനമുണ്ടായില്ലെങ്കിൽ സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി. ശശിപ്രകാശ്, ഇ.ഡി. ഷാജു, ഐ. ഗോകുൽ, പ്രവീൺകുമാർ, പി.ജി. ശശീന്ദ്രൻ എന്നിവര്‍ പങ്കെടുത്തു.