ജീവന്റെ ഔഷധം
Sunday, March 3, 2024 12:45 AM IST
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
പാപമാകുന്ന മരണകരമായ രോഗം ബാധിച്ചു സഭയാകുന്ന ആതുരാലയത്തിൽ ചികിത്സ തേടിയെത്തുന്നവർക്കു സൗഖ്യം നൽകാൻ ആത്മാക്കളുടെ വൈദ്യനായ മിശിഹാ സ്വയം ഔഷധമായിമാറുന്ന വിസ്മയമാണ് ഓരോ പരിശുദ്ധ കുർബാനയിലും സംഭവിക്കുന്നത്.
വൈദ്യൻ സ്വയം മരുന്നായി പരിണമിക്കുന്നു! പരിശുദ്ധ കുർബാനയെ സുറിയാനി പിതാക്കന്മാർ സാം ഹയ്യെ -ജീവന്റെ ഔഷധം എന്നു വിശേഷിപ്പിക്കുന്പോൾ ഈ വിസ്മയത്തെ ചുറ്റിപ്പറ്റിയുള്ള വളരെ ഉന്നതമായ ദൈവശാസ്ത്ര ചിന്തകളാണു പങ്കുവയ്ക്കപ്പെടുക. നമുക്കറിയാവുന്നതുപോലെ ആർഷഭാരതത്തിന്റെ ആത്മീയപാരന്പര്യത്തിൽ മരണത്തിനുള്ള മറുമരുന്നാണു മൃതസഞ്ജീവനി എന്ന കാല്പനിക ചെടി.
മെസൊപൊട്ടാമിയൻ സംസ്കാരത്തിലും മരിച്ചവർക്കു ജീവൻ പകരുന്ന ഔഷധച്ചെടിയെക്കുറിച്ചുള്ള നന്മനിറഞ്ഞ സങ്കല്പങ്ങളുണ്ട്. പാപത്താൽ മരിച്ചവരെ ജീവിപ്പിക്കുന്ന വൈദ്യനും ഔഷധവുമായി ഈശോയെ അവതരിപ്പിക്കാൻ മാർ അപ്രേമിന്റെ നേതൃത്വത്തിലുളള സുറിയാനിപിതാക്കന്മാർ ‘ജീവന്റെ ഔഷധം’ എന്ന സംജ്ഞ തെരഞ്ഞെടുത്തതിൽ മെസൊപൊ ട്ടാമിയൻ സംസ്കാരത്തിന്റെ സ്വാധീനമുണ്ടാകാം.
വിലക്കപ്പെട്ട കനി ഭക്ഷിച്ചു മരണം നുകർന്നു പറുദീസായിൽനിന്നു പുറത്താക്കപ്പെട്ട ആദത്തിന്, രണ്ടാം ആദമായ ഈശോ, സഭയാകുന്ന നൂതന പറുദീസായിലെ ജീവന്റെ വൃക്ഷത്തിന്റെ ഫലം - പരിശുദ്ധ കുർബാന - മറുമരുന്നായി നൽകിയെന്നാണ് പിതാക്കന്മാർ വ്യാഖ്യാനിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ ആദത്തിന് ഏദനിലെ ഇതര വൃക്ഷങ്ങൾ ഭക്ഷണമായി നൽകിയപ്പോൾ തോട്ടം നട്ടുപിടിപ്പിച്ചവൻതന്നെ നമ്മുടെ ആത്മാക്കളുടെ ഭക്ഷണമായി തീർന്നു.
മാർ അപ്രേം ഇപ്രകാരം പാടുന്നു: “വിശുദ്ധരുടെ സമൂഹം (സഭ)പറുദീസായ്ക്കു സദൃശ്യമാണ്. എല്ലാവർക്കും ജീവൻ നൽകുന്നവന്റെ ഫലം എല്ലാ ദിവസവും അതിൽ നിന്ന് ശേഖരിക്കപ്പടുന്നു. എന്റെ സഹോദരരേ, ജീവന്റെ ഔഷധമായിത്തീരാൻ അതിൽ മുന്തിരിക്കുല മെതിക്കപ്പെടുന്നു’’.
ഏശയ്യാപ്രവാചകന്റെ ദർശനത്തിൽ അദ്ദേഹത്തിന്റെ അധരങ്ങളെ സ്പർശിക്കാനായി സ്രാപ്പേ മാലാഖാ ബലിപീഠത്തിൽനിന്നു കൊടിലുകൊണ്ട് എടുത്ത തീക്കട്ടയായും പിതാക്കന്മാർ പരിശുദ്ധ കുർബാനയെ അവതരിപ്പിക്കുന്നു. പാപമാലിന്യങ്ങളിൽനിന്നു നമ്മെ ശുദ്ധീകരിക്കുന്ന ഈ തീക്കട്ടയെ സ്പർശിക്കാൻ മാലാഖായ്ക്കും ഭക്ഷിക്കാൻ ഏശയ്യായ്ക്കും കഴിഞ്ഞില്ല.
എന്നാൽ, നമുക്ക് രണ്ടും നമ്മുടെ കർത്താവ് അനുവദിച്ചു തന്നു. മാർ തെയദോറിന്റെ വീക്ഷണത്തിൽ ബലിപീഠത്തിൽനിന്നു തീക്കട്ടയെ എടുത്തു നല്കുന്ന കൊടിൽ വൈദികനു പൗരോഹിത്യത്തിലൂടെ നല്കപ്പെട്ടിരിക്കുന്ന ആത്മീയകൃപയാണ്.
നോന്പിന്റെ ദിനങ്ങളിൽ, നൂതന പറുദീസയായ സഭയിൽ ഓടിയെത്തി വൈദ്യനായ പുരോഹിതനിൽനിന്നു ജീവന്റെ ഔഷധം സ്വീകരിച്ചു ജീവൻ പ്രാപിക്കുവാൻ, തീക്കട്ട ഭക്ഷിച്ചു പവിത്രീകൃതരാകാൻ, നമുക്കു സവിശേഷ ശ്രദ്ധയുള്ളവരാകാം.