മാർ അപ്രേം ഇപ്രകാരം പാടുന്നു: “വിശുദ്ധരുടെ സമൂഹം (സഭ)പറുദീസായ്ക്കു സദൃശ്യമാണ്. എല്ലാവർക്കും ജീവൻ നൽകുന്നവന്റെ ഫലം എല്ലാ ദിവസവും അതിൽ നിന്ന് ശേഖരിക്കപ്പടുന്നു. എന്റെ സഹോദരരേ, ജീവന്റെ ഔഷധമായിത്തീരാൻ അതിൽ മുന്തിരിക്കുല മെതിക്കപ്പെടുന്നു’’.
ഏശയ്യാപ്രവാചകന്റെ ദർശനത്തിൽ അദ്ദേഹത്തിന്റെ അധരങ്ങളെ സ്പർശിക്കാനായി സ്രാപ്പേ മാലാഖാ ബലിപീഠത്തിൽനിന്നു കൊടിലുകൊണ്ട് എടുത്ത തീക്കട്ടയായും പിതാക്കന്മാർ പരിശുദ്ധ കുർബാനയെ അവതരിപ്പിക്കുന്നു. പാപമാലിന്യങ്ങളിൽനിന്നു നമ്മെ ശുദ്ധീകരിക്കുന്ന ഈ തീക്കട്ടയെ സ്പർശിക്കാൻ മാലാഖായ്ക്കും ഭക്ഷിക്കാൻ ഏശയ്യായ്ക്കും കഴിഞ്ഞില്ല.
എന്നാൽ, നമുക്ക് രണ്ടും നമ്മുടെ കർത്താവ് അനുവദിച്ചു തന്നു. മാർ തെയദോറിന്റെ വീക്ഷണത്തിൽ ബലിപീഠത്തിൽനിന്നു തീക്കട്ടയെ എടുത്തു നല്കുന്ന കൊടിൽ വൈദികനു പൗരോഹിത്യത്തിലൂടെ നല്കപ്പെട്ടിരിക്കുന്ന ആത്മീയകൃപയാണ്.
നോന്പിന്റെ ദിനങ്ങളിൽ, നൂതന പറുദീസയായ സഭയിൽ ഓടിയെത്തി വൈദ്യനായ പുരോഹിതനിൽനിന്നു ജീവന്റെ ഔഷധം സ്വീകരിച്ചു ജീവൻ പ്രാപിക്കുവാൻ, തീക്കട്ട ഭക്ഷിച്ചു പവിത്രീകൃതരാകാൻ, നമുക്കു സവിശേഷ ശ്രദ്ധയുള്ളവരാകാം.