ഷീല സണ്ണി ജയിലില്‍ കിടക്കേണ്ടിവന്നത് ഗുരുതര അവസ്ഥ: കോടതി
Sunday, March 3, 2024 12:45 AM IST
കൊച്ചി: വ്യാജ ലഹരിക്കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി ജയിലില്‍ കിടക്കേണ്ടി വന്നത് ഗുരുതര അവസ്ഥയെന്ന് ഹൈക്കോടതി.
ചീഫ് സെക്രട്ടറിയും എക്സൈസ് കമ്മീഷണറും ഒരാഴ്ചയ്ക്കകം കൃത്യമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
വ്യാജ ലഹരി മരുന്ന് കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി ജയിലില്‍ കഴിയേണ്ടിവന്നത് 72 ദിവസമാണ്. ഇത് തന്റെ അന്തസിനെ ബാധിച്ചെന്നും എക്സൈസ് വകുപ്പിന് സംഭവിച്ച പിഴവിന് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സംഭവത്തിൽ കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.
വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചാലക്കുടി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമ വിരുദ്ധമായാണ് തന്നെ പ്രതിചേര്‍ത്തത്. അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷനിലാണ്. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതില്‍ ഉള്‍പ്പെടെ പിഴവുണ്ടെന്നുമാണ് ഷീല സണ്ണിയുടെ ആക്ഷേപം.
എക്സൈസിന് പിഴവ് സംഭവിച്ച സാഹചര്യത്തില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. ഹര്‍ജി ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.