മാനഹാനി വരുത്തുന്നതുപോലെ സുരേഷ് ഗോപി ബോധപൂർവം പ്രവര്‍ത്തിച്ചെന്ന് കുറ്റപത്രം
Sunday, March 3, 2024 1:47 AM IST
കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഐപിസി 354, സ്ത്രീത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ബലം പ്രയോഗിക്കൽ എന്ന വകുപ്പ് ചുമത്തിയാണ് കുറ്റപത്രം. പോലീസ് ആക്ടിലെ 119 എ വകുപ്പും ചുമത്തിയിട്ടുണ്ട്. യുവതിക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തിൽ ബോധപൂർവം സുരേഷ് ഗോപി പ്രവർത്തിച്ചെന്നാണു നടക്കാവ് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.
കഴിഞ്ഞ മാസം 27ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിശക് കണ്ടെത്തിയതോടെ ഇത് തിരിച്ചയയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പിഴവുകൾ തിരുത്തി വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. 180 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു.
മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈവച്ചു. പോലീസിലും വനിതാ കമ്മീ ഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്കി. സുരേഷ് ഗോപി മാപ്പു പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. കേസിൽ സുരേഷ് ഗോപിയെ നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.