മുന്നിലെത്തുമോ മുരളീധരൻ ? ഒരു വർഷത്തിലേറെയായി വി. മുരളീധരൻ ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിച്ചുവരികയാണ്. കേന്ദ്രമന്ത്രി എന്ന പദവി ഉപയോഗിച്ച് ആറ്റിങ്ങലിലെ ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു വരികയായിരുന്നു.
ഇതു വോട്ടായി മാറുമോ എന്നാണു കാണേണ്ടത്. 2014 ലെ തെരഞ്ഞെടുപ്പിൽ 10.5 ശതമാനം മാത്രമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ 24.66 ശതമാനമായി കുത്തനെ ഉയർത്തിയതോടെയാണ് ആറ്റിങ്ങൽ ബിജെപിക്ക് എ ക്ലാസ് മണ്ഡലമായി മാറിയത്.
ഈ വിഹിതത്തിൽ കാര്യമായ വർധന വരുത്താനായാൽ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളു. ബിജെപി കേരള ഘടകത്തിലെ ഏറ്റവും ശക്തനായ വി. മുരളീധരന് അതിനു കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കണക്കുകളിൽ കണ്ണുംനട്ട് സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ എല്ലാവർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചത് ഇടതുമുന്നണി ആയിരുന്നു. എല്ലാ മണ്ഡലങ്ങളിൽനിന്നുമായി എൽഡിഎഫിന് 1,26,626 വോട്ടിന്റെ മുൻതൂക്കമുണ്ട്.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ടർമാർ തികച്ചും വ്യത്യസ്തമായ രീതിയിലാണു പ്രതികരിക്കുന്നതെന്നാണ് യുഡിഎഫ് വാദം. കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളുടെ ചരിത്രം പരിശോധിച്ചാലും ഇതു ശരിയെന്നു തെളിയും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 3,80,995 വോട്ട് നേടിയ യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ 3,53,670 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എൽഡിഎഫിന് ലോക്സഭയിൽ 3,42,748 വോട്ടുകൾ, നിയമസഭാ തെരഞ്ഞെടുപ്പിൽ 4,80,296. ശോഭ സുരേന്ദ്രനിലൂടെ 2,48,081 വോട്ടുകൾ നേടിയ ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് ആയപ്പോൾ വോട്ട് 1,62,847 ആയി കുറഞ്ഞു.
ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് നിലയിൽ മാറ്റം പ്രതീക്ഷിക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തി വി. ജോയിക്കുവേണ്ടി വോട്ട് തേടി. വി. മുരളീധരനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച എത്തുമെന്നാണു വിവരം. അടൂർ പ്രകാശിനുവേണ്ടി ദേശീയ നേതാക്കൾ എത്തുമോ എന്ന് ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
ദേശീയ, സംസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്പോഴും സ്ഥാനാർഥികളുടെ ജനകീയതയും ജനബന്ധവും തന്നെയായിരിക്കും ആറ്റിങ്ങലിൽ വിജയം നിർണയിക്കുന്ന പ്രധാന ഘടകമാകുക.