വിചിത്ര വിധി: എം. സ്വരാജ്
കൊച്ചി: കോടതിയിൽനിന്നുണ്ടായത് വിചിത്രമായ വിധിയെന്നു സിപിഎം നേതാവ് എം. സ്വരാജ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിധിയല്ലിതെന്നും ഹൈക്കോടതി വിധിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
കേസിലെ ജയപരാജയമല്ല ഇതിലെ പ്രശ്നം. കേസിലൂടെ വിജയിച്ച് എംഎല്‍എ ആകുകയല്ല ഇതിന്റെ കേന്ദ്ര പ്രശ്നം. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതും അട്ടിമറിക്കുന്നതുമായ നഗ്നമായ നിയമലംഘനങ്ങള്‍ തടയപ്പെടേണ്ടതുണ്ടെന്ന ബോധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ പേരിലുള്ള പ്രചാരണ സാമഗ്രികള്‍ തങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ ഘട്ടങ്ങളില്‍ നീക്കം ചെയ്തിട്ടുള്ളതാണ്. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഹൈക്കോടതി മുമ്പാകെ തെരഞ്ഞെടുപ്പ് പരാതിയായി ഉന്നയിച്ചത്.
എല്ലാ തെളിവുകളും കോടതിയുടെ മുമ്പാകെ കൊണ്ടുവന്നതാണ്. ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. എന്നാല്‍ വിധി മറിച്ചാണുണ്ടായത്. ഈ വിധി തെറ്റായ സന്ദേശം സമൂഹത്തിന് പകര്ന്നുനല്കും. പ്രത്യേകിച്ച് ഒരു തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഈ വിധിയും പുറത്തുവരുന്നത്. വിധി തെറ്റായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കുമോയെന്ന് ആശങ്കപ്പെടേണ്ടതുണ്ട്.
പാര്‍ട്ടിയുമായും അഭിഭാഷകനുമായും ആലോചിച്ച് വിധി പകര്‍പ്പ് വിശദമായി പരിശോധിച്ചശേഷം തീരുമാനം കൈക്കൊള്ളുമെന്നും സ്വരാജ് പറഞ്ഞു.
വിധിയില്‍ സന്തോഷം: കെ. ബാബു എംഎല്‍എ തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പു കേസ് തള്ളിയ ഹൈക്കോടതി വിധിയില്‍ വളരെ സന്തോഷമെന്ന് കെ. ബാബു എംഎല്‍എ. ജനകീയ കോടതി വിധി അവര്‍ മാനിച്ചില്ല. നീതിന്യായ കോടതി വിധിയെങ്കിലും മാനിക്കണം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് തന്റെ വസതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോരാടി നേടിയ വിജയത്തെ എല്‍ഡിഎഫ് മോശമായി ചിത്രീകരിച്ചു. ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങള്‍ ഒഴിവാക്കണം. തനിക്കെതിരായ തെളിവുകളെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും എംഎല്‍എ പറഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കാരണമാണു സിപിഎമ്മിന് വോട്ട് കുറഞ്ഞത്. ജനകീയ കോടതി വിധികള്‍ ഇടതുമുന്നണിയും സ്ഥാനാര്‍ഥിയും അംഗീകരിക്കണം. അയ്യപ്പന്റെ ചിത്രം വച്ച് താന്‍ സ്ലിപ്പ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. ഞങ്ങള്‍ തെറ്റു ചെയ്തിട്ടില്ല. അതായിരുന്നു ഞങ്ങളുടെ വിശ്വാസം. ഏഴു തെരഞ്ഞെടുപ്പില്‍ ഇതുവരെ മത്സരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നൂറു ശതമാനം പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഇതുവരെ നടത്തിയിട്ടുള്ളതെന്നും ബാബു പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് പി.സി. പോളിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ. ബാബുവിനെ ഷാളണിയിച്ചു. മധുരവിതരണവും നടത്തി. കോടതിവിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഉദയംപേരൂര്‍, ഉദയംപേരൂര്‍ സൗത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും മരട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും പ്രകടനം നടത്തി.