ആലപ്പുഴ ജില്ലയില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയുടെ അറിവോടെ ആണെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. കൊലപാതകവും അക്രമവും അഴിമതിയും ധൂര്‍ത്തുമാണ് സിപിഎമ്മിന്റെ മുഖമുദ്ര.
അഴിമതിപ്പണം പാര്‍ട്ടി അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. അതാണ് പാര്‍ട്ടി അക്കൗണ്ട് മരവിപ്പിക്കാന്‍ ഇടയാക്കിയത്. സംസ്ഥാനം ഇത്രയേറെ സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവച്ചതിനു കാരണക്കാരന്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് പിന്തുടര്‍ന്ന നയങ്ങളാണ്. മസാല ബോണ്ട് ഉള്‍പ്പെടെയുള്ളവ ഇതിനു വഴിവച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭരണമാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം. അതുകൊണ്ടാണ് സിപിഎമ്മിനെ ബിജെപി പിന്തുണയ്ക്കുന്നത്. പിണറായി വിജയന് നടത്തുന്ന അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ബിജെപി. ഈ സഹായമാണ് കഴിഞ്ഞതവണ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരേ അന്വേഷണം നടക്കാത്തതും ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് മൂലമാണ്. മോദിയെയും അമിത്ഷായേയും വിമര്‍ശിക്കാന്‍ പിണറായി താല്പര്യം കാണിക്കാറില്ല. മോദിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണിത്. സിപിഎമ്മിന് അധികാരത്തില്‍ തുടരണമെങ്കില്‍ ബിജെപിയുടെ പിന്തുണ അനിവാര്യമാണെന്നും ഇതാണ് ഇവര്‍ തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാനാണ് വികാരപരമായ വിഷയങ്ങള്‍ ഇപ്പോള്‍ സിപിഎം ഉയര്‍ത്തികാട്ടുന്നത്. പൗരത്വഭേദഗതി ബില്ലിന്റെ കാര്യത്തില്‍ പിണറായി വിജയന് ഒളിച്ചോടുകയാണ്. കേരളത്തില്‍ ഭരണം നടക്കുന്നില്ല. ശമ്പളം കൊടുക്കാനും പെന്ഷന് കൊടുക്കാനും സര്‍ക്കാരിന് കഴിയുന്നില്ല. വികസനകാര്യങ്ങളെക്കുറിച്ച് ശ്രദ്ധ ചെലുത്തുന്നുമില്ല. ഭരണസ്തംഭനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
പറമ്പിക്കുളം-അളിയാര്‍ വെള്ളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. വെള്ളം ലഭ്യമാവാത്തതിനെത്തുടര്‍ന്ന് ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചുപോയത്. ഇവിടത്തെ ജനജീവിതംതന്നെ ദുസ്സഹമാണ്.
രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഇനി ഉണ്ടാവാന്‍ പോകുന്നതെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതെങ്ങനെ അതിജീവിക്കുമെന്നറിയാതെ ജനങ്ങളും ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.