തൃപ്പൂണിത്തുറ: അന്തരിച്ച സംഗീതജ്ഞൻ പത്മശ്രീ കെ.ജി. ജയന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിച്ചു.
ജയന്റെ എരൂരിലുള്ള വസതിയിലും ലായം കൂത്തമ്പലത്തിലും നടന്ന പൊതുദർശനത്തിൽ ചലച്ചിത്ര, സംഗീത രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും നാട്ടുകാരും അന്ത്യാഞ്ജലിയർപ്പിച്ചു.
ചൊവ്വാഴ്ച അന്തരിച്ച കെ.ജി. ജയന്റെ മൃതശരീരം ഇന്നലെ രാവിലെ രാവിലെ 7.30 ഓടെ തൃപ്പൂണിത്തുറ എരൂർ എസ്എംപി കോളനി റോഡിലുള്ള വിൻയാർഡ് മെഡോസിലുള്ള വസതിയിലെത്തിച്ചു.
കച്ചേരികളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും എണ്ണം പറഞ്ഞ ചലച്ചിത്ര ഗാനങ്ങളിലൂടെയും ആസ്വാദക മനം കവർന്ന സംഗീത പ്രതിഭയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ഒട്ടേറെപ്പേർ രാവിലെ മുതൽ എരൂരിലെ വസതിയിലേയ്ക്കെത്തി.
മന്ത്രി പി.രാജീവ്, കെ.ബാബു എംഎൽഎ, നഗരസഭാധ്യക്ഷ രമ സന്തോഷ്, നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, കലാരഞ്ജിനി, ടിനി ടോം, ഇടവേള ബാബു, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, നടി മാലാ പാർവതി, എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ, ബിജെപി സ്ഥാനാർഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ, കെ.വി.തോമസ്, കുമ്മനം രാജശേഖരൻ, ആർ.കെ. ദാമോദരൻ, ടി.എസ്.രാധാകൃഷ്ണൻ, ഗായകരായ എം.ജി.ശ്രീകുമാർ, ഉണ്ണിമേനോൻ, വിജയ് യേശുദാസ്, പ്രദീപ് പള്ളുരുത്തി, സുധീപ്കുമാർ, ഗണേഷ് സുന്ദരം തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
വീട്ടിലെ കർമ്മങ്ങൾക്കുശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിലെ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹം 5.30ഓടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലെത്തിച്ചു. തുടർന്ന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. മകൻ ബിജു കെ. ജയൻ ചിതയ്ക്ക് തീ കൊളുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.