സൈബർ ആക്രമണം; ഇതുവരെ രജിസ്റ്റർ ചെയ്തത് നാലുകേസുകൾ
Friday, April 19, 2024 1:10 AM IST
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ കെ.കെ. ശൈലജയ്ക്കെതിരായി സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് നാലുകേസുകൾ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ.എം. മിൻഹാജിതിനെതിരേ രണ്ടിടത്താണു കേസെടുത്തിരിക്കുന്നത്. വടകരയിലും മട്ടന്നൂരിലുമാണ് കേസ്.
പേരാമ്പ്ര പോലീസ് സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരേ കേസെടുത്തിട്ടുണ്ട്. നേരത്തേ ന്യൂ മാഹി പോലീസ്, മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരേയും കേസെടുത്തിരുന്നു. കേസില്‍ ഇതുവരെ പ്രതി ചേർക്കപ്പെട്ടവരല്ലാം ലീഗ് പ്രവർത്തകരാണെന്നു പോലീസ് പറഞ്ഞു.
പത്തു ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരേ കെ.കെ. ശൈലജ പോലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് കെ.എം. മിൻഹാജിനെതിരേ മട്ടന്നൂർ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ പരാമർശം. ഇയാൾക്കെതിരേ കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.
ശൈലജയ്ക്കെതിരേ മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്ലിംലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരേ കഴിഞ്ഞ ദിവസം കേസെടുത്തത്.
മുസ്ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തിൽ ശൈലജയുടെ പേരിൽ ഇയാൾ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ.