അശ്ലീല പ്രചാരണം വിജയം ഉറപ്പായതോടെ: യെച്ചൂരി
Friday, April 19, 2024 1:10 AM IST
കോഴിക്കോട്: വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണെന്നും പ്രചാരണത്തിൽ ഇത് അംഗീകരിക്കാനാവില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വടകരയിൽ കെ.കെ. ശൈലജയുടെ വിജയം ഉറപ്പായത്തോടെയാണ് അശ്ലീല പ്രചാരണം നടത്തുന്നതെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാർലമെന്റിൽ ഇലക്ടറൽ ബോണ്ട് വിഷയത്തിലും സിഎഎയ്ക്കെതിരേയും ആദ്യം ശബ്ദമുയർത്തിയ പാർട്ടി സിപിഎമ്മാണ്. വർഗീയ ധ്രുവീകരണം നടത്താനാണ് പ്രധാനമന്ത്രി എല്ലാ സമയവും ശ്രമിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
മണിപ്പുരിനെക്കുറിച്ച് ഒരു വാക്കുപോലും സംസാരിക്കാൻ പ്രധാനമന്ത്രി തയാറായിട്ടില്ല. വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റിന്റെ പ്രവർത്തനത്തിൽ സംശയമുണ്ട്. ചെയ്യുന്ന വോട്ടുകൾ രേഖപ്പെടുത്തുന്നത് കൺട്രോൾ റൂമിലാണ്.
ചെയ്യുന്ന വോട്ടുകൾ തന്നെയാണോ രേഖപ്പെടുത്തുന്നത് എന്ന കാര്യത്തിൽ ഉറപ്പില്ല. മോദി സർക്കാരിനെ എതിർക്കുന്നവരെയെല്ലാം ജയിലിലടയ്ക്കുകയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.