ലക്ഷദ്വീപ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
Friday, April 19, 2024 1:10 AM IST
അനില്‍ തോമസ്
കൊച്ചി: കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും മൂന്നാം ടേമിലും സീറ്റ് നിലനിര്‍ത്താന്‍ എന്‍സിപിയും കടുത്ത പോരാട്ടം നടത്തുന്ന ലക്ഷദ്വീപില്‍ വോട്ടര്‍മാര്‍ ഇന്നു പോളിംഗ് ബൂത്തിലേക്ക്. ആദ്യഘട്ട പോളിംഗ് പട്ടികയിലാണ് ലക്ഷദ്വീപിനെ ഉള്‍പ്പെടുത്തിരിക്കുന്നത്. പത്തു ദ്വീപുകളിലായി 55 ബൂത്തുകളാണുള്ളത്.
ഒന്‍പത് പോളിംഗ് സ്റ്റേഷനുകളുള്ള ആന്ത്രോത്ത് ദ്വീപിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 10,668 പേര്. ഒന്‍പത് ബൂത്തുകളുള്ള കവരത്തിയില്‍ 9,648 വോട്ടര്‍മാരുമുണ്ട്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് ഒരു ബൂത്ത് മാത്രമുള്ള ബിത്ര ദ്വീപിലാണ്. 237 പേർ മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്താനുള്ളത്. 29,278 പുരുഷന്മാരും 28,506 സ്ത്രീകളും ഉള്‍പ്പെടെ ആകെ 57,784 വോട്ടര്‍മാരാണ് പത്ത് ദ്വീപുകളിലായി ഉള്ളത്.
രണ്ടു തവണ ചുണ്ടിനും കപ്പിനുമിടയില്‍ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ എംപി കൂടിയായ മുഹമ്മദ് ഹംദുള്ള സഈദിനെ കോണ്‍ഗ്രസ് ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. നാലു പതിറ്റാണ്ട് കാലം ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച പി.എം. സഈദിന്റെ മകനെന്ന ഘടകവും മുഹമ്മദ് ഹംദുള്ളക്ക് അനുകൂലമാണ്.
തുടര്‍ച്ചയായി രണ്ടു തവണ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുന്ന എന്‍സിപിയുടെ പി.പി. മുഹമ്മദ് ഫൈസലാണ് എതിര്‍സ്ഥാനത്ത്. പിളര്‍പ്പിനുശേഷം ശരദ് പവാര്‍ പക്ഷത്തേക്കു വന്ന മുഹമ്മദ് ഫൈസലിന് വെല്ലുവിളി എന്‍സിപിയില്‍നിന്നു തന്നെയുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി ടി.പി. യുസുഫാണ്.
ബിജെപിയുടെ പിന്തുണയോടെ എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായാണ് യുസുഫ് മത്സരിക്കുന്നത്. മൂന്ന് പാര്‍ട്ടി സ്ഥാനാര്‍ഥികളെ കൂടാതെ സ്വതന്ത്രന് കോയയും ഉള്‍പ്പെടെ നാലുപേരാണ് മത്സരരംഗത്ത്. 2009ലെ തെരഞ്ഞെടുപ്പ് മുതല്‍ മത്സരരംഗത്തുള്ള സിപിഎമ്മും സിപിഐയും ബിജെപിയും മത്സരത്തിനില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.