ചൂടേറിയ പ്രചാരണം മൂന്നു മുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. സ്ഥാനാർഥിത്വം നേരത്തേതന്നെ ഉറപ്പിച്ചിരുന്നതിനാൽ തുടക്കംമുതൽതന്നെ കളത്തിൽ സജീവമാകാൻ മൂവർക്കും കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകണ്വൻഷനുകളും കുടുംബയോഗങ്ങളും റോഡ് ഷോകളുമായാണു മൂന്നു മുന്നണികളുടേയും പ്രചാരണം മുന്നേറുന്നത്.
കടുത്ത ചൂടായതിനാൽ രാവിലെയും വൈകുന്നേരങ്ങളിലുമാണു പ്രചാരണം കൊഴുക്കുന്നത്. വാളയാർ മുതൽ തൂതപ്പുഴയോരംവരെ നീളുന്ന വിസ്തൃതമായ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്താൻ പാടുപെടുകയാണു സ്ഥാനാർഥികൾ. പൂരങ്ങളുടെ കാലമായതിനാൽ വലിയ ജനക്കൂട്ടത്തെ ഒന്നിച്ചുകാണാനാകുമെന്ന നേട്ടവും സ്ഥാനാർഥികൾക്കുണ്ട്.
നരേന്ദ്ര മോദിയുടെ റോഡ് ഷോയിലൂടെ വോട്ടർമാരിൽ വലിയ ഇളക്കം സൃഷ്ടിക്കാനായെന്ന വിലയിരുത്തലിലാണു ബിജെപി. പിണറായി വിജയൻ, പ്രകാശ് കാരാട്ട് തുടങ്ങിയ പ്രമുഖരും മണ്ഡലത്തിൽ എത്തിക്കഴിഞ്ഞു. രാഹുൽഗാന്ധിയാണ് അവസാനമായി മണ്ഡലത്തെ ഇളക്കിമറിക്കാനെത്തിയത്. രാഹുലിന്റെ വരവ് പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിച്ചെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അട്ടിമറികളും പിടിച്ചെടുക്കലുകളും കണ്ട പാലക്കാട് മണ്ഡലത്തിൽ ഇക്കുറി ഫലം പ്രവചനാതീതമാകും.
വി.കെ. ശ്രീകണ്ഠൻ രാജ്യത്ത് ആകെയുള്ള ലോക്സഭാ സീറ്റിന്റെ പത്തുശതമാനത്തിൽപോലും മത്സരിക്കാത്തവരാണ് രാജ്യം രക്ഷിക്കുമെന്നു പറഞ്ഞ് രംഗത്തിറങ്ങുന്നത്. ഒരിടത്തുപോലും സിപിഎമ്മിനു ബിജെപിയുമായി നേരിട്ടു മത്സരമില്ല. കഴിഞ്ഞതവണത്തെ പരാജയത്തിന്റെ ജാള്യം സിപിഎമ്മിനു വിട്ടുമാറിയിട്ടില്ല. പാലക്കാട് ഇടതിന്റെയല്ല, വലതുകോട്ടയാണെന്ന് ഇത്തവണ ബോധ്യമാകും. യുഡിഎഫ് വിജയം ആവർത്തിക്കും.
എ. വിജയരാഘവൻ ചിഹ്നം കാക്കാനല്ല, രാജ്യം കാക്കാനാണു സിപിഎം മത്സരിക്കുന്നത്. ശരിയായ രാഷ്ട്രീയവും കാഴ്ചപ്പാടുമായാണ് സിപിഎം മത്സരിക്കുന്നത്. രാജ്യത്തിന്റെ പുതിയ രാഷ്ട്രീയപരിതസ്ഥിതിയിൽ ഇടതുപക്ഷം ശക്തിയാർജിക്കേണ്ടതു മതേതര ഇന്ത്യക്ക് അനിവാര്യമാണ്. കാലുമാറ്റക്കാരായ കോണ്ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. മതനിരപേക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള കഴിവ് ഇടതുപക്ഷത്തിനാണ്.
സി. കൃഷ്ണകുമാർ ഇടതു- വലതു മുന്നണികളുടെ രാഷ്ട്രീയ പൊള്ളത്തരം ജനങ്ങൾക്കറിയാം. ബിജെപി കേരളത്തിൽ തുറക്കുന്ന അക്കൗണ്ടുകളിലൊന്ന് പാലക്കാട്ടായിരിക്കും. കേന്ദ്രപദ്ധതികൾ തടയുന്ന സമീപനമാണ് സംസ്ഥാനസർക്കാരിന്റേത്. കേന്ദ്ര പദ്ധതികൾ നേടിയെടുക്കുന്നതിൽ നിലവിലെ എംപി പരാജയപ്പെട്ടു. ജില്ലയുടെ സമഗ്രവികസനത്തിനു ബിജെപി എംപി വേണം.