പാലക്കാട്ട് ആരാകും ജേതാവ്?
Friday, April 19, 2024 3:58 AM IST
ജിമ്മി ജോർജ്
വികസനവും രാഷ്ട്രീയവുമാണ് പാലക്കാട്ടെ മത്സരത്തിന്റെ പ്രധാന അജൻഡ. അതോടൊപ്പം കർഷക ജനവിഭാഗത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ആര് ഒപ്പം നിൽക്കുമെന്ന ചോദ്യവും മുന്നണിസ്ഥാനാർഥികൾക്കു നേരേ ഉയരുന്നു. മൂന്നു കൂട്ടരും ഈ വെല്ലുവിളി ഏറ്റെടുക്കുന്നുണ്ടെങ്കിലും കർഷകമനസ് ആർക്കൊപ്പം എന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങൾ.
തുടർച്ചയായ രണ്ടാംജയം തേടി വി.കെ. ശ്രീകണ്ഠൻ, മുന്‍പൊരു തവണ എംപിയായിട്ടുള്ള സീറ്റ് വീണ്ടും പിടിച്ചെടുക്കാൻ എ. വിജയരാഘവൻ, എ പ്ലസ് മണ്ഡലത്തിൽ കാവിക്കൊടി പാറിക്കാൻ സി. കൃഷ്ണകുമാർ എന്നിവരാണ് അങ്കത്തട്ടിലുള്ളത്. ഇവർക്കു പുറമേ ഏഴു സ്ഥാനാർഥികൾകൂടി വോട്ടിംഗ് മെഷീനിൽ പേരുകാരായി ഉണ്ടാകും.
തെരഞ്ഞെടുപ്പുചിത്രം അവസാന ആഴ്ചയിലേക്കു ചുരുങ്ങുന്പോൾ മത്സരച്ചൂട് അതിന്റെ തീവ്രതയിലാണ്. നിലനില്പിനും അതിജീവനത്തിനും മുഖം രക്ഷിക്കുന്നതിനുമായുള്ള പോരാട്ടമായി പാലക്കാട്ടെ മത്സരം മാറിക്കഴിഞ്ഞിട്ടുണ്ട്. അതിനാൽത്തന്നെ ജയത്തിൽ കുറഞ്ഞതൊന്നും മൂന്നു മുന്നണികൾക്കും ആശ്വാസമാകില്ല.
കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനംതന്നെയാണ് നിലവിലെ എംപിയായ വി.കെ. ശ്രീകണ്ഠന്റെ ആത്മവിശ്വാസം. നിരവധി കേന്ദ്രപദ്ധതികൾ പാലക്കാട്ടെത്തിക്കുന്നതിൽ താൻ വഹിച്ച പങ്ക് നിരത്തിയാണ് ശ്രീകണ്ഠന്റെ വോട്ടുതേടൽ.
റെയിൽവേ വികസനം, പിഎംജിഎസ്വൈ, ഗ്രീൻഫീൽഡ് ഹൈവേ എന്നിവ അവയിൽ പ്രധാനമായി എംപി ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതമൂലം കേരളത്തിലെ ജനങ്ങൾ അകപ്പെട്ട ദുരിതത്തിനെതിരേയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നു യുഡിഎഫ് ക്യാന്പ് കണക്കുകൂട്ടുന്നു. അതോടൊപ്പം ഇന്ത്യാ മുന്നണിക്കു കരുത്തേകാൻ കോണ്‍ഗ്രസിന്റെ പ്രതിനിധി, ഇതാണ് രാഷ്ട്രീയ ആവശ്യം.
എന്നാൽ, ബിജെപിയെ എതിർക്കാൻ കോണ്‍ഗ്രസിനല്ല, ഇടതുപക്ഷത്തിനാണ് കരുത്തെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കൈവിട്ടുപോയ പാലക്കാട് പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയുള്ള പോരാട്ടമാണ് നടക്കുന്നത്.
ഇരുമുന്നണികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നാണ് ബിജെപിയുടെ വാദം. നരേന്ദ്ര മോദിയുടെ വികസനം പാലക്കാട്ടെത്താൻ ബിജെപി പ്രതിനിധി വേണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മലയോരമേഖലകളിലെ വന്യമൃഗശല്യം, നെൽകർഷകരുടെ വിവിധ പ്രശ്നങ്ങൾ എന്നിവയ്ക്ക് ശാശ്വതപരിഹാരമാണ് കർഷകർ മൂന്നു മുന്നണികൾക്കു മുന്നിലും വയ്ക്കുന്ന ആവശ്യങ്ങൾ. കർഷകവോട്ട് ഇക്കുറി ആർക്കെന്നതു മൂന്നു മുന്നണികളെയും ആശങ്കയിലാക്കുന്നുണ്ട്.
തെരഞ്ഞെടുപ്പുകാലത്തുമാത്രം ഉയർന്നുവരുന്ന പാലക്കാട്ടെ ഒരു വികസനപദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. പദ്ധതി വരാത്തതിന്റെ പേരിൽ മൂന്നു മുന്നണികളും പരസ്പരം പോരടിക്കുന്പോൾ പദ്ധതി ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണെന്നതാണ് യാഥാർഥ്യം.
ചൂടേറിയ പ്രചാരണം
മൂന്നു മുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. സ്ഥാനാർഥിത്വം നേരത്തേതന്നെ ഉറപ്പിച്ചിരുന്നതിനാൽ തുടക്കംമുതൽതന്നെ കളത്തിൽ സജീവമാകാൻ മൂവർക്കും കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകണ്വൻഷനുകളും കുടുംബയോഗങ്ങളും റോഡ് ഷോകളുമായാണു മൂന്നു മുന്നണികളുടേയും പ്രചാരണം മുന്നേറുന്നത്.
കടുത്ത ചൂടായതിനാൽ രാവിലെയും വൈകുന്നേരങ്ങളിലുമാണു പ്രചാരണം കൊഴുക്കുന്നത്. വാളയാർ മുതൽ തൂതപ്പുഴയോരംവരെ നീളുന്ന വിസ്തൃതമായ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്താൻ പാടുപെടുകയാണു സ്ഥാനാർഥികൾ. പൂരങ്ങളുടെ കാലമായതിനാൽ വലിയ ജനക്കൂട്ടത്തെ ഒന്നിച്ചുകാണാനാകുമെന്ന നേട്ടവും സ്ഥാനാർഥികൾക്കുണ്ട്.
നരേന്ദ്ര മോദിയുടെ റോഡ് ഷോയിലൂടെ വോട്ടർമാരിൽ വലിയ ഇളക്കം സൃഷ്ടിക്കാനായെന്ന വിലയിരുത്തലിലാണു ബിജെപി. പിണറായി വിജയൻ, പ്രകാശ് കാരാട്ട് തുടങ്ങിയ പ്രമുഖരും മണ്ഡലത്തിൽ എത്തിക്കഴിഞ്ഞു. രാഹുൽഗാന്ധിയാണ് അവസാനമായി മണ്ഡലത്തെ ഇളക്കിമറിക്കാനെത്തിയത്. രാഹുലിന്റെ വരവ് പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിച്ചെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അട്ടിമറികളും പിടിച്ചെടുക്കലുകളും കണ്ട പാലക്കാട് മണ്ഡലത്തിൽ ഇക്കുറി ഫലം പ്രവചനാതീതമാകും.
വി.കെ. ശ്രീകണ്ഠൻ
രാജ്യത്ത് ആകെയുള്ള ലോക്സഭാ സീറ്റിന്റെ പത്തുശതമാനത്തിൽപോലും മത്സരിക്കാത്തവരാണ് രാജ്യം രക്ഷിക്കുമെന്നു പറഞ്ഞ് രംഗത്തിറങ്ങുന്നത്. ഒരിടത്തുപോലും സിപിഎമ്മിനു ബിജെപിയുമായി നേരിട്ടു മത്സരമില്ല. കഴിഞ്ഞതവണത്തെ പരാജയത്തിന്റെ ജാള്യം സിപിഎമ്മിനു വിട്ടുമാറിയിട്ടില്ല. പാലക്കാട് ഇടതിന്റെയല്ല, വലതുകോട്ടയാണെന്ന് ഇത്തവണ ബോധ്യമാകും. യുഡിഎഫ് വിജയം ആവർത്തിക്കും.
എ. വിജയരാഘവൻ
ചിഹ്നം കാക്കാനല്ല, രാജ്യം കാക്കാനാണു സിപിഎം മത്സരിക്കുന്നത്. ശരിയായ രാഷ്ട്രീയവും കാഴ്ചപ്പാടുമായാണ് സിപിഎം മത്സരിക്കുന്നത്. രാജ്യത്തിന്റെ പുതിയ രാഷ്ട്രീയപരിതസ്ഥിതിയിൽ ഇടതുപക്ഷം ശക്തിയാർജിക്കേണ്ടതു മതേതര ഇന്ത്യക്ക് അനിവാര്യമാണ്. കാലുമാറ്റക്കാരായ കോണ്‍ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. മതനിരപേക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള കഴിവ് ഇടതുപക്ഷത്തിനാണ്.
സി. കൃഷ്ണകുമാർ
ഇടതു- വലതു മുന്നണികളുടെ രാഷ്ട്രീയ പൊള്ളത്തരം ജനങ്ങൾക്കറിയാം. ബിജെപി കേരളത്തിൽ തുറക്കുന്ന അക്കൗണ്ടുകളിലൊന്ന് പാലക്കാട്ടായിരിക്കും. കേന്ദ്രപദ്ധതികൾ തടയുന്ന സമീപനമാണ് സംസ്ഥാനസർക്കാരിന്റേത്. കേന്ദ്ര പദ്ധതികൾ നേടിയെടുക്കുന്നതിൽ നിലവിലെ എംപി പരാജയപ്പെട്ടു. ജില്ലയുടെ സമഗ്രവികസനത്തിനു ബിജെപി എംപി വേണം.