സുഗന്ധഗിരി മരംമുറി; ഡിഎഫ്ഒയ്ക്ക് എതിരായ നടപടി മരവിപ്പിച്ചു
Friday, April 19, 2024 3:59 AM IST
കൽപ്പറ്റ: സുഗന്ധഗിരിയിൽ നടന്ന അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്നയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു.
വിശദീകരണം തേടിയതിനുശേഷം തുടർനടപടികൾ സ്വീകരിച്ചാൽമതിയെന്നാണ് നിർദേശം. ഡിഎഫ്ഒ എന്ന നിലയിൽ മരംമുറി തടയുന്നതിൽ ഷജ്ന അനാസ്ഥയും കൃത്യവിലോപവും കാണിച്ചതായി വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഫ്ളൈയിംഗ് സ്ക്വാഡ് കൽപ്പറ്റ റേഞ്ചിന്റെ ഭാഗത്തുനിന്നും ഫീൽഡ് പരിശോധനയിലും രഹസ്യവിവര ശേഖരണത്തിലും വന്ന ഗുരുതര വീഴ്ച റിപ്പോർട്ടിൽ ചൂട്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് ഫ്ളൈയിംഗ് സ്ക്വാഡ് കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരായ നടപടിയും മരവിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കൽപ്പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. നീതുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകൾക്ക് ഭീഷണിയായ 20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ 126 മരങ്ങൾ മുറിച്ച സംഭവത്തിൽ 18 വനം ജീവനക്കാർക്കെതിരേ വനം വിജിലൻസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ കഴിഞ്ഞ ദിവസം നടപടി ശിപാർശ ചെയ്തിരുന്നു.
ജില്ലയിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി സർക്കാർ നിയോഗിച്ച പ്രത്യേക വനം വിജിലൻസ് സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ശിപാർശ. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ടു രണ്ട് കേസ് രജിസ്റ്റർ ചെയ്ത ശേഷവും ഫീൽഡ് പരിശോധന നടത്തി യഥാസമയം നടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.