സംതൃപ്തി ചർച്ചയിൽ പൂർണ സംതൃപ്തിയെന്ന് സംയുക്ത സമരസമതി. തങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് മന്ത്രി നിലപാടുകൾ സ്വീകരിച്ചത്. എല്ലാ പ്രശ്നങ്ങൾക്കും ചർച്ചയിൽ പരിഹാരം കണ്ടതായും നേതാക്കൾ അറിയിച്ചു.
സർക്കുലറിലെ മാറ്റം ഇങ്ങനെ... സർക്കുലർ പ്രകാരം ഒരു ഓഫീസിന് 40 ടെസ്റ്റുകൾ നടത്താൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇതിനു പകരമായി ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉള്ളിടത്ത് 40 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താമെന്നും രണ്ടു വെഹിക്കിൾ ഇൻസ്പെക്ടർ ഉള്ളിടത്ത് 80 ടെസ്റ്റുകൾ നടത്താമെന്നും തീരുമാനമായി.
ഇരട്ട ക്ലച്ചുള്ള വാഹനം താത്കാലികമായി ടെസ്റ്റിന് ഉപയോഗിക്കുന്നത് തുടരും. ടെസ്റ്റിനു 18 വർഷം വരെ പഴക്കമുള്ള വാഹനം ഉപയോഗിക്കാമെന്നും ചർച്ചയിൽ തീരുമാനമായി.
ഇതിനു പുറമേ ടെസ്റ്റ് വാഹനത്തിൽ കാമറ വയ്ക്കാനും തീരുമാനമായി. കാമറ ഡ്രൈവിംഗ് സൂളുകൾ വയ്ക്കേണ്ടതില്ല. സർക്കാർ ചെലവിൽ വാങ്ങി സ്ഥാപിക്കാനാണ് തീരുമാനം. ടെസ്റ്റിന് ഉദ്യോഗസ്ഥൻ വരുന്പോൾ കാമറ വാഹനത്തിൽ ഘടിപ്പിക്കും ടെസ്റ്റ് കഴിഞ്ഞ ശേഷം ദൃശ്യങ്ങൾ ആർടി ഓഫീസിലെ കന്പ്യൂട്ടറിൽ സൂക്ഷിക്കും.
മൂന്നു മാസം വരെ ദൃശ്യങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കും. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ സമതിയെ നിയോഗിക്കും. പലയിടത്തും സ്ത്രീകളിൽനിന്ന് അമിത ഫീസ് ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.