ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന
Friday, May 17, 2024 2:06 AM IST
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലും 14 ജില്ലകളിലേയും അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുകളിലും തെരഞ്ഞെടുത്ത 52 ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഓപ്പറേഷൻ അപ്പറ്റൈറ്റ് ’’- എന്ന പേരിൽ നടന്ന മിന്നൽ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായാണു സൂചന.
ഹോട്ടലുകൾക്കും മറ്റു ഭക്ഷ്യ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷനിലും ലൈസൻസിലും ക്രമക്കേടുകൾ നടക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഹോട്ടൽ ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിൽ പോലും ക്രമക്കേട് നടക്കുന്നതായാണു വിവരം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാന്പിളുകളിൽ ഗുണനിലവാരമില്ലാത്തവയുടെ പരിശോധനാ ഫലം ചില ഉദ്യോഗസ്ഥർ മനഃ്പൂർവം കാലതാമസം വരുത്തി ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതായി കണ്ടെത്തിയതായും സൂചനയുണ്ട്.
ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുത്ത ഭക്ഷ്യ ഉത്പാദകർ അതതു വർഷം മാർച്ച് 31നകം റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നാൽ അവരില്‍നിന്നു പിഴ ഈടാക്കേണ്ടതുണ്ട്. ഇത് ഈടാക്കാതിരിക്കുന്നതായും പരാതി ലഭിച്ചിരുന്നു.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് സംവിധാനം അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ ചിലർ നടപടി സ്വീകരിക്കുന്നില്ലെന്നും വിജിലൻസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാറിന്റെ നിർദേശ പ്രകാരം നടന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.