നേരത്തേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സപ്പിഴവിനെപ്പറ്റി പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന യുവതി ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണു വീണ്ടും ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചത്.
അസോ. പ്രഫസറെ സസ്പെൻഡ് ചെയ്തു തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസുകാരിക്കു ശസ്ത്രക്രിയാ പിഴവു സംഭവിച്ചെന്ന പരാതിയിൽ അസോസിയറ്റ് പ്രഫസർ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ആലപ്പുഴയിൽ മരണം, പരാതി: അന്വേഷണം ആരംഭിച്ചു അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിൽ വയോധിക ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയിൽ ഡോക്ടർമാർ അടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചു.
കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ ചെയർമാനായ സംഘമാണ് ആന്വേഷണം ആരംഭിച്ചത്. അന്വേഷണറിപ്പോർട്ട് ഇന്ന് പ്രിൻസിപ്പാളിന് സമർപ്പിക്കും. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പനിബാധിച്ച് ചികിത്സയ്ക്ക് എത്തിയ എഴുപതുകാരി പുന്നപ്ര അഞ്ചില്‍ ഉമൈബയാണ് ബുധനാഴ്ച മരിച്ചത്. 25 ദിവസം മുന്‍പാണ് ഉമൈബ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്.
കഴിഞ്ഞദിവസം ആശുപത്രിയില്‍നിന്ന് വിട്ടയച്ചെങ്കിലും തലച്ചോറിലെ അണുബാധ ഭേദമാകാത്തതിനെത്തുടര്‍ന്ന് വീണ്ടും അഡ്മിറ്റ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രി എട്ടോടെ മരണപ്പെടുകയായിരുന്നു.