മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
Friday, May 17, 2024 2:16 AM IST
കോഴിക്കോട്: നമ്പര്‍ വണ്‍ ആരോഗ്യകേരളത്തിനു കറുത്ത ഏടായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ നാലുവയസുകാരിയുടെ ശസ്ത്രക്രിയ.
കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരിയുടെ നാക്കിനു ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതരുടെ വീഴ്ച സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ആകെ നാണക്കേടിലാക്കി.
സംഭവം മൂടിവയ്ക്കാനുള്ള അധികൃതരുടെ ശ്രമം ഇന്നലെ രാവിലെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് പൊളിഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്തു. ശസ്ത്രക്രിയ നടത്തിയ അസോസിയറ്റ് പ്രഫസർ ഡോ. ബിജോണ്‍ ജോണ്സണെതിരേയാണ് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തത്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണു നടപടി.
മെഡിക്കൽ കോളജിൽ ബുധനാഴ്ച രാവിലെ കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസുകാരിയുടെ നാവിലാണു ശസ്ത്രക്രിയ ചെയ്തത്. കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയതായിരുന്നു കുട്ടി.
മെഡിക്കല്‍ കോളജ് ഐഎംസിഎച്ചിലായിരുന്നു ചെറുവണ്ണൂര്‍ മധുരബസാറില്‍ താമസിക്കുന്ന കുട്ടിക്കു ശസ്ത്രക്രിയ നടന്നത്. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ പ്രീത് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി.
കുട്ടിയുടെ ബന്ധുക്കളോടു ശസ്ത്രക്രിയ നടത്തിയ പ്രഫസര്‍ മാപ്പു പറഞ്ഞു. ഒരേ പേരിലുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ ഒരേ ദിവസം വന്നതാണു തെറ്റുപറ്റാന്‍ കാരണമെന്നാണു വിശദീകരണം. സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു മാപ്പുപറച്ചില്‍.
മറ്റൊരു ശസ്ത്രക്രിയയിലുടെ ഇന്നലെ രാവിലെ ആറാം വിരല്‍ നീക്കം ചെയ്തു ‘പ്രശ്നം’ പരിഹരിച്ചു. കുട്ടി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. കുട്ടിക്കു നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങളെന്തെങ്കിലും ഉണ്ടായാല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു കുടുംബം ആവശ്യപ്പെട്ടു.
മറ്റൊരു കുടുംബത്തിനും ഇത്തരമൊരു ദുരിതം ഉണ്ടാകാതിരിക്കാനാണു തങ്ങള്‍ ശ്രമിച്ചതെന്നും മറ്റ് ഉദ്ദേശ്യമൊന്നുമില്ലെന്നും കുടുംബം അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ മെഡിക്കല്‍ കോളജിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി.
നേരത്തേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സപ്പിഴവിനെപ്പറ്റി പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന യുവതി ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണു വീണ്ടും ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചത്.
അസോ. പ്രഫസറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസുകാരിക്കു ശസ്ത്രക്രിയാ പിഴവു സംഭവിച്ചെന്ന പരാതിയിൽ അസോസിയറ്റ് പ്രഫസർ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ആലപ്പുഴയിൽ മരണം, പരാതി: അന്വേഷണം ആരംഭിച്ചു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിൽ വയോധിക ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയിൽ ഡോക്ടർമാർ അടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചു.
കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ ചെയർമാനായ സംഘമാണ് ആന്വേഷണം ആരംഭിച്ചത്. അന്വേഷണറിപ്പോർട്ട് ഇന്ന് പ്രിൻസിപ്പാളിന് സമർപ്പിക്കും. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പനിബാധിച്ച് ചികിത്സയ്ക്ക് എത്തിയ എഴുപതുകാരി പുന്നപ്ര അഞ്ചില്‍ ഉമൈബയാണ് ബുധനാഴ്ച മരിച്ചത്. 25 ദിവസം മുന്‍പാണ് ഉമൈബ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്.
കഴിഞ്ഞദിവസം ആശുപത്രിയില്‍നിന്ന് വിട്ടയച്ചെങ്കിലും തലച്ചോറിലെ അണുബാധ ഭേദമാകാത്തതിനെത്തുടര്‍ന്ന് വീണ്ടും അഡ്മിറ്റ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രി എട്ടോടെ മരണപ്പെടുകയായിരുന്നു.