വിവരാവകാശ അപേക്ഷകരിൽനിന്ന് അധികതുക വാങ്ങി; ഓഫീസർമാർ പണം തിരികെ നല്‍കണമെന്ന് ഉത്തരവ്
Wednesday, May 29, 2024 1:43 AM IST
തിരുവനന്തപുരം: വിവരാവകാശ അപേക്ഷകരിൽനിന്ന് ഈടാക്കിയ അധികതുക ഓഫീസർമാർ തിരികെ നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉത്തരവായി.
ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ ഒന്‍പതു പേജ് പകർപ്പിന് അപേക്ഷിച്ച രചനയിൽനിന്ന് 27 രൂപയ്ക്കു പകരം 864 രൂപ വാങ്ങി. ഇതിൽനിന്ന് 843 രൂപ ഓഫീസർ പി.വി. വിനോദ് സ്വന്തം കൈയിൽനിന്നു തിരികെ നല്‍കണം.
തിരുവനന്തപുരം സംസ്ഥാന സർവേ ഡയറക്ടറേറ്റിൽ 15 പേജ് പകർപ്പിന് അപേക്ഷിച്ച വി.എൻ. രശ്മിയിൽനിന്ന് 45 രൂപയ്ക്ക് പകരം 309 പേജിന്റെ പകർപ്പ് നല്കി 927 രൂപ വാങ്ങിയ ഓഫീസർ മെറ്റിൽഡ സൈമണ്‍ 882 രൂപ തിരികെ നല്‍കണം.
അധിക തുക ഈടാക്കിയത് വിശദീകരിക്കാൻ ഇരുവർക്കും 14 ദിവസത്തെ കാരണം കാണിക്കൽ നോട്ടീസും നല്കി. 25,000 രൂപ വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. വിവരാവകാശ നിയമത്തിൽ ഇൻഫർമേഷൻ ഓഫീസർമാർക്കുള്ള അധികാരങ്ങൾ നിശ്ചിത ചട്ടങ്ങൾ പ്രകാരം നിയന്ത്രിതമാണ്.
അതു പാലിക്കാതെ അപേക്ഷകരെ പരോക്ഷമായി ശിക്ഷിക്കുന്ന ഓഫീസർമാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷണർ ഹക്കിം ഉത്തരവിൽ വ്യക്തമാക്കി.