മാഹി ബൈപാസിൽ സിഗ്നലിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു
Wednesday, May 29, 2024 1:43 AM IST
മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപാസ് റോഡിലെ ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ലഭിക്കാൻ നിർത്തിയിട്ട തടി കയറ്റിയ ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.
കാർ ഓടിച്ചിരുന്ന ശിവപ്രസാദാണ് (39) മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ ദേവശ്രീ (40), മക്കളായ രാജാൽ (15), ധ്രുവി (12) എന്നിവർക്ക് പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 3.30 നായിരുന്നു അപകടം.
മുംബൈയിൽ താമസക്കാരായ ഇവർ ശിവപ്രസാദിന്റെ തറവാട് വീടായ ആലപ്പുഴയിലേക്കു പോകുകയായിരുന്നു. ശിവപ്രസാദ് കുടുംബത്തെ ആദ്യമായി തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ ഭാര്യക്കും മക്കൾക്കും ശിവപ്രസാദിന്റെ ബന്ധുക്കളെ പരിചയവുമില്ല. പള്ളൂർ പോലീസ് ശിവപ്രസാദിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. മുംബൈയിൽ ബിസിനസുകാരനാണ് ശിവപ്രസാദ്.
അപകടത്തിനിടയാക്കിയ തടി കയറ്റിയ ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്. ദക്ഷിണ കർണാടക സ്വദേശി അബ്ദുൾ റൗഫാ (23)ണു പോലീസ് കസ്റ്റഡിയിലുള്ളത്. നിറയെ തടി കയറ്റിയ ലോറിയിൽനിന്നു മരത്തടികൾ പുറത്തേക്കു തള്ളി നിന്നിരുന്നു. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മനസിലാകാൻ ചുവന്ന റിഫ്ളകടർ ലൈറ്റൊന്നും ഘടിപ്പിച്ചിരുന്നില്ല. ചട്ടം ലംഘിച്ചുള്ള യാത്രയായതിനാലാണ് ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്.
കാസർഗോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽനിന്ന് തടി കയറ്റി മലപ്പുറത്തേക്കു പോകുകയായിരുന്ന ലോറിക്ക് പിന്നിൽ ഇതേ ദിശയിൽനിന്നു വന്ന കാറാണ് ഇടിച്ചത്.
തലശേരി അഗ്നിശമന സേനയും തലശേരി പോലീസുമാണ് ആദ്യം അപകട സ്ഥലത്തെത്തിയത്. അപകടത്തിൽപ്പെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അബോധാവസ്ഥയിലായിരുന്ന ശിവപ്രസാദ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.