സെപ്റ്റംബർ വരെ നിപ പ്രതിരോധം ശക്തമാക്കണം: മന്ത്രി വീണാ ജോർജ്
Wednesday, May 29, 2024 1:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയാറാക്കുന്നത്.
നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കണം. സാഹചര്യമുണ്ടായാൽ നേരിടുന്നതിന് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണം.
കോഴിക്കോട്, വയനാട് ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളിൽ സെപ്റ്റംബർ മാസം വരെ കാമ്പയിൻ അടിസ്ഥാനത്തിൽ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടത്താനും മന്ത്രി നിർദേശം നൽകി.
കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.
വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സ്കൂൾ ഹെൽത്തിന്റെ ഭാഗമായി കുട്ടികൾക്കും അവബോധം നൽകും.
നിപ പ്രതിരോധത്തിന് വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും കലണ്ടറിലുണ്ട്. പനി, തലവേദന, അകാരണമായ ശ്വാസംമുട്ടൽ, മസ്തിഷ്ക ജ്വരം എന്നിവയുമായി ആശുപത്രികളിലെത്തുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം.