ബസുകൾ സമയത്തിന് പുറപ്പെടണം. കൃത്യസമയത്ത് ഓടിയെത്തണം. അഞ്ചോ പത്തോ മിനിറ്റിൽ കൂടുതൽ വൈകാൻ പാടില്ല. നിരനിരയായി വണ്ടികൾ ഒരേ റൂട്ടിൽ പോകാൻ പാടില്ല. അങ്ങനെയുണ്ടായാൽ ഇക്കാര്യം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ഇത് വിലയിരുത്താനും പരിഹരിക്കാനുമുള്ള സാങ്കേതികവിദ്യ ആറു മാസത്തിനുള്ളിൽ കെഎസ്ആർടിസി ബസുകളിൽ നടപ്പിലാക്കും. അതു വരെ കണ്ടക്ടർമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ കാണിക്കണം.
റോഡിൽനിന്ന് കൈ കാണിക്കുന്ന എല്ലാവരെയും വണ്ടിയിൽ കയറ്റണം. സ്വിഫ്റ്റിലെ ജീവനക്കാരുടെ പെരുമാറ്റത്തെ ക്കുറിച്ച് ചില പരാതികൾ വരുന്നുണ്ട്. ചെറുപ്പക്കാരായ സ്വിഫ്റ്റ് ജീവനക്കാരാണ് യാത്രക്കാരോട് കൂടുതൽ മാന്യമായി പെരുമാറേണ്ടത്. ഇത് മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായി കാണണം. ഇക്കാര്യത്തിൽ ന്യായം പറയരുതെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് ഒരാശങ്കയും വേണ്ടെന്നും വൈകാതെതന്നെ ശന്പളം ഒന്നാം തീയതി നൽകുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാണ് താൻ ഉറപ്പു പറയുന്നത്. എല്ലാവരും സ്നേഹത്തോടെ ഒരുമിച്ചു മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.