ദുരിതപ്പെയ്ത്ത്... അതിതീവ്ര മഴയിൽ ആറ് മരണം
Wednesday, May 29, 2024 1:59 AM IST
തിരുവനന്തപുരം/ കൊച്ചി/ കോട്ടയം: ഇന്നലെ പുലർച്ചെ മുതൽ പെയ്ത അതിതീവ്ര മഴയിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ പരക്കെ നാശം. വിവിധ സംഭവങ്ങളിലായി ആറു പേർ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. കൊച്ചി നഗരത്തിന്റെ വിവിധ മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. റോഡുകളിലെല്ലാം വെള്ളം നിറഞ്ഞതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
കോട്ടയം ജില്ലയിൽ ഇന്നലെ രാവിലെ എട്ടരയോടെ തുടങ്ങിയ തോരാമഴ ഉച്ചയോടെയാണു ശമിച്ചത്. മലയോരമേഖലയില്‍ അതിതീവ്ര മഴയാണു പെയ്തത്. കനത്ത മഴയില്‍ മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു.
ഇല്ലിക്കല്‍കല്ലിനു സമീപം ചോനമലയിലും ഇടമറുകിനു സമീപം ചൊക്കല്ലിലും ഉരുള്‍പൊട്ടി. ഏഴു വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പാലാ-ഈരാറ്റുപേട്ട റോഡിലും ഏറ്റുമാനൂര്‍-പാലാ റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
തിരുവനന്തപുരം നഗരത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. കിള്ളിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് ജഗതി ഭാഗത്തെ മിക്ക റോഡുകളിലും വെള്ളം നിറഞ്ഞു. നിരവധി വീടുകളിലെ ഇലക്ട്രോണിക് സാധനങ്ങളടക്കം ഒഴുകിപ്പോയി.
ടെക്നോപാർക്കിനു സമീപം മുള്ളുവിളയിൽ അങ്കണവാടി കെട്ടിടത്തിൽ ഉൾപ്പെടെ ആറു വീടുകളിൽ വെള്ളം കയറി. വഴുതക്കാട് കോട്ടണ്‍ഹിൽ സ്കൂൾ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനു മുകളിലേക്കു മരം വീണു. യൂണിവേഴ്സിറ്റി കോളജ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ മരം വീണു തകർന്നു.
തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഇന്നലെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥൻപറമ്പ് ഏബ്രഹാം (60) ആണു മരിച്ചത്. ഇന്നലെ പുലിമുട്ടിൽ ഇടിച്ചു മറ്റൊരു വള്ളവും മറിഞ്ഞു. ഈ വള്ളത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
കോട്ടയം മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാ തായി. തിലകൻ (46) എന്നയാളാണ് ഒഴുക്കിൽപ്പെട്ടത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
വൈക്കത്ത് വേമ്പനാട്ടു കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വൈക്കം ചെമ്പ് കിഴക്കേ കാട്ടാമ്പള്ളിൽ സദാനന്ദനാ (56)ണു മത്സ്യബന്ധനത്തിനിടെ മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 ഓടെ കായലിൽ ആളില്ലാതെ വള്ളം കണ്ട് സംശയം തോന്നിയ വലപ്പണിക്കാരാണ് സദാനന്ദൻ അപകടത്തിൽപ്പെട്ടതായി മനസിലാക്കി ആളുകളെ വിളിച്ചുകൂട്ടി നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: തങ്കച്ചി. മക്കൾ: സനന്ദു, സംഗീത.
പെരുമ്പാവൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി വേങ്ങൂര്‍ മേയ്ക്കാപ്പാല ഐക്കരക്കുടി ഷൈബിന്റെ മകന് എല്‍ദോസ് (16) മുങ്ങി മരിച്ചു. കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം നടത്തി. അമ്മ: ചിക്കു. സഹോദരങ്ങൾ: ജുവാൻ , ജുവൽ.
ആലപ്പുഴ ജില്ലയിൽ വീടിന്റെ പിന്നിലേക്ക് കൈ കഴുകാൻ ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങു വീണ് മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (30)ആണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് അരവിന്ദിനുമേൽ വീഴുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബിടെക് ബിരുദധാരിയാണ്. സഹോദരി: ഐശ്വര്യ.
ഇടുക്കി പാന്പാറ്റിൽ കാൽ വഴുതി വീണ് ഒരാൾ മരിച്ചു. മറയൂർ ചെന്പുകുളം രാജൻ (74) ആണ് മരിച്ചത്. സുഹൃത്തുക്കൾ മീൻ പിടിക്കുന്നത് നോക്കിനിൽക്കുന്നതിനിടെ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. ഭാര്യ: ജമീല. മക്കൾ: ലത, മഞ്ജു.
ആലപ്പുഴ മാന്നാറിനടുത്ത് ബുധനൂറിൽ വയോധിക തോട്ടിൽവീണ് മരിച്ചു. കടമ്പൂർ ചന്ദ്രവിലാസം പൊടിയമ്മ (80) യാണു മരിച്ചത്. മക്കൾ: ഗോപാലകൃഷ്ണൻ, ലളിത, ശാന്ത, പരേതനായ ചന്ദ്രൻ. മരുമക്കൾ: സുജാത, രാജൻ, ഉണ്ണിക്കൃഷ്ണൻ, ജയമോൾ
എറണാകുളം രാമേശ്വരം വില്ലേജില്‍ സൗദി ഭാഗത്ത് ചെറിയ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ചു പേരെയും രക്ഷപ്പെടുത്തി. കൊച്ചി താലൂക്കില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ശക്തമായ മഴയില്‍ കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം ഒടിഞ്ഞു വീണു. ആളപായമില്ല.
കോട്ടയം ജില്ലയിൽ കനത്ത മഴയിൽ തീക്കോയി -വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കനത്ത മഴയെത്തുടർന്ന് വാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ, മാര്‍മല, അരുവിക്കച്ചാല്‍ എന്നിവിടങ്ങളിലേക്ക് പ്രവേശനവും നിരോധിച്ചു. മീനച്ചിലാറും മണിമലയാറും കര കവിഞ്ഞതോടെ പടിഞ്ഞാറന്‍ മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചു
തൊടുപുഴ: ഇടുക്കിയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടലിനും ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ രാത്രി ഏഴുമുതൽ രാവിലെ ആറുവരെ രാത്രിയാത്ര നിരോധിച്ചതായി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.