ഹൈക്കോടതി ചോദിക്കുന്നു; “എന്താ പോലീസേ ഇങ്ങനെ?”
Thursday, May 30, 2024 2:06 AM IST
കൊച്ചി: പോലീസ് സ്റ്റേഷനിലെത്തുന്നവരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഹൈക്കോടതി. സേവനവും സംരക്ഷണവും നല്‍കേണ്ട പോലീസ് ഉദ്യോഗസ്ഥന്റെ സ്ഥാനം ജനങ്ങള്‍ക്കു മുകളിലല്ല.
ഒരു ചുമതലയിലിരിക്കുന്ന ഉദ്യോഗസ്ഥന് താഴെയുള്ളവരെ അസഭ്യം പറയുന്നതു നീതീകരിക്കാനാകില്ല. ഭയപ്പെടുത്തിയാല്‍ ജനം എന്തും സഹിക്കുമെന്ന പോലീസിന്റെ ധാര്‍ഷ്ട്യം അംഗീകരിക്കാനാകില്ല.
കോടതി ഇത് അതീവഗൗരവത്തോടെ കാണുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. ഭയത്തോടെയല്ലാതെ ഒരാള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാനാകുമോ? ആര്‍ക്കും പേടിയില്ലാതെ കയറാനുള്ള സാഹചര്യമുണ്ടാകണം. മനുഷ്യത്വത്തോടെ പെരുമാറാന്‍ പോലീസ് എന്നാണു പഠിക്കുകയെന്നും കോടതി ചോദിച്ചു.
പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനോട് പോലീസ് ഉദ്യോഗസ്ഥന് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കേരളത്തിലെ പോലീസ് സേന രാജ്യത്ത് ഏറ്റവും മികച്ചതാണ്.
എന്നാല്‍, ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം സേനയ്ക്ക് തീരാക്കളങ്കമുണ്ടാക്കുന്നു. വെല്ലുവിളികള്‍ നേരിട്ട് മുന്നേറേണ്ട ജോലിയായതിനാല്‍ അനുയോജ്യമായവരെ മാത്രമേ സേനയിലേക്ക് തെരഞ്ഞെടുക്കാവൂവെന്നും കോടതി വാക്കാല്‍ നിർദേശിച്ചു.
പോലീസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുമെന്ന ധാരണ മാറണം. പൊതുജനങ്ങളോടുള്ള പോലീസിന്റെ ഇടപെടല്‍ റെക്കോർഡ് ചെയ്യപ്പെടേണ്ടതാണ്. വിദേശരാജ്യങ്ങളില്‍ പോലീസ് വാഹനങ്ങളിലടക്കം കാമറയുണ്ടെന്നും കോടതി പറഞ്ഞു.