രവീന്ദ്രൻ പട്ടയങ്ങൾ : സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി
Thursday, May 30, 2024 2:06 AM IST
കൊച്ചി: മൂന്നാര്‍ മേഖലയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ വീഴ്ച സംഭവിച്ചതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും ഹൈക്കോടതി.
വീഴ്ച സംഭവിച്ചതില്‍ വിശദീകരണം നല്കാന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
മൂന്നാറില്‍ വ്യാജ പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ നേതൃത്വം നല്കിയ മുന്‍ അഡീ. തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി, രവീന്ദ്രന് അനുവദിച്ച പട്ടയങ്ങളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. അഞ്ഞൂറിലധികം വ്യാജ പട്ടയങ്ങളാണ് രവീന്ദ്രന് നല്‍കിയത്.
രവീന്ദ്രന് മാത്രമായി അത് ചെയ്യാനാകില്ല. മറ്റ് ആളുകള്‍ക്കും ഇതില്‍ പങ്കുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്? പ്രതിയായ രവീന്ദ്രനെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നോ? രവീന്ദ്രന് പെന്ഷന് ലഭിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോടും നിര്‍ദേശിച്ചു.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയടക്കം ഫയല്‍ ചെയ്ത ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. മൂന്നാര്‍ കൈയേറ്റങ്ങള്‍ സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടേണ്ടതുണ്ടോയെന്ന് ഡിജിപിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കും.
കൈയേറ്റ കേസുകളില്‍ പ്രതികളായ 42 പേരെയാണ് കുറ്റവിമുക്തരാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ എന്ത് അന്വേഷണമാണ് നടന്നത്? ക്രിമിനല്‍ ഗൂഢാലോചന മാത്രമാണ് പലര്‍ക്കെതിരേയും ചുമത്തിയത്.
ഗൗരവത്തിലുള്ള അന്വേഷണം നടത്തിയിട്ടില്ല. തോറ്റ കേസുകളില്‍ അപ്പീല്‍ നല്‍കാതിരുന്നത് എന്തു കൊണ്ടാണ്. കൈയേറ്റവുമായി ബന്ധപ്പെട്ട് വിചാരണ കോടതികള്‍ തീര്‍പ്പാക്കിയ കേസുകള്‍ സ്വമേധയെ വീണ്ടും പരിഗണിക്കുന്നത് സംബന്ധിച്ച് ഡിവിഷന് ബെഞ്ച് ആലോചിക്കും.
അന്വേഷണം ഇപ്പോള്‍ കൈമാറുന്നില്ലെങ്കിലും സിബിഐയെ കേസില്‍ കക്ഷി ചേര്‍ക്കും. ഓരോ കേസുകളും വെവ്വേറെ പരിശോധിക്കുകയും ചെയ്യും. സത്യം പുറത്തു വരാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും വിവാദ വ്യാജ പട്ടയങ്ങളുടെ പേരില്‍ അറിയപ്പെടുന്ന രവീന്ദ്രന് ഇപ്പോള്‍ ലാന്‍ഡ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണെന്നും അമിക്കസ് ക്യൂറിമാര്‍ കോടതിയെ അറിയിച്ചു.