തിരുവനന്തപുരം: സംരംഭകത്വത്തിനു മുൻതൂക്കം നല്കി സംസ്ഥാനത്ത് ബിടെകിന് പരിഷ്കരിച്ച പാഠ്യപദ്ധതി. ഈ അധ്യയനവർഷംതന്നെ പുതിയ പാഠ്യപദ്ധതി നടപ്പാക്കും. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് മികവു പുലർത്താനും പഠനശേഷം ജോലി സന്പാദിക്കുക എന്ന ലക്ഷ്യത്തിനപ്പുറം സംരംഭകരായിത്തീരാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യക്രമം സജ്ജമാക്കിയതെന്ന് സാങ്കേതിക സർവകലാശാലാ അധികൃതർ വ്യക്തമാക്കി.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ നൈപുണ്യം വിദ്യാർഥികൾക്ക് ലഭിക്കുക എന്നതാണ് പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ ലക്ഷ്യം. പുതിയ സാങ്കേതിക മുന്നേറ്റങ്ങളിൽ വിദ്യാർഥികളുടെ പ്രാവീണ്യം ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ് എന്നിവ എൻജിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ എല്ലാ പഠനശാഖകളിലും പാഠ്യവിഷയമാണ്. മാറ്റങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ:
വ്യാവസായിക സഹകരണം
തൊഴിലന്വേഷകർ എന്നതിലുപരി വിദ്യാർഥികളെ വ്യവസായസജ്ജരും തൊഴിൽദാതാക്കളുമാക്കാനാണ് പുതുക്കിയ പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി വ്യവസായ മേഖലയുമായി കൈകോർക്കാനും സിലബസ് രൂപീകരണത്തിൽ അക്കാദമിക-വ്യവസായ പങ്കാളിത്തം ഉറപ്പാക്കാനും പുതിയ കരിക്കുലം വിഭാവനം ചെയ്യുന്നു.
പ്രോജക്ട് അധിഷ്ഠിത പഠനം പുതിയ പാഠ്യപദ്ധതി പ്രോജക്ട് അധിഷ്ഠിത പഠനത്തിന് ഊന്നൽ നൽകുന്നു. പരന്പരാഗത ക്ലാസ്റൂം അധ്യാപനത്തിനുപരിയായി വിദ്യാർഥികൾ പ്രോജക്ടുകളിൽ ഏർപ്പെടുന്ന വിദ്യാഭ്യാസരീതിയാണിത്. ഈ സമീപനം വിദ്യാർഥികളെ പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും യഥാർഥ പ്രശ്നങ്ങളിൽ സൈദ്ധാന്തിക-പ്രായോഗിക അറിവ് നേടുന്നതിലും അവ ഉപയോഗിക്കുന്നതിലും സഹായിക്കുന്നു. നാസ്കോം, കെ-ഡിസ്ക്, കേരള സ്റ്റാർട്ടപ് മിഷൻ തുടങ്ങിയ സർക്കാർ, സർക്കാരിതര സംരംഭങ്ങളുടെ സഹായത്തോടെയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
പരിഷ്കരിച്ച പാഠ്യപദ്ധതി കൂടുതൽ ഐച്ഛിക വിഷയങ്ങൾ ഉൾക്കൊള്ളിക്കുന്നു. വിദ്യാർഥികൾക്ക് അവരുടെ താത്പര്യങ്ങൾക്കും കരിയർ ലക്ഷ്യങ്ങൾക്കും അനുസൃതമായ കോഴ്സുകൾ തെരഞ്ഞെടുക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകുമെന്നാണ് സർവകലാശാലാ അധികൃതരുടെ നിലപാട്.
പുതിയ കരിക്കുലത്തിലെ മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പത്രസമ്മേളനത്തിൽ വിവരിച്ചു. വൈസ് ചാൻസലർ ഡോ. സജീവ് ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ആർ. ഷാലിജ്, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ജി. സഞ്ജീവ്, ഡോ. വിനോദ് കുമാർ ജേക്കബ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ്, ഡയറക്ടർ അക്കാദമിക് ഡോ. ലിബീഷ് എന്നിവർ പങ്കെടുത്തു.