മുല്ലപ്പെരിയാർ അണക്കെട്ട് ഉന്നതാധികാര സമിതി സന്ദർശിക്കും
Wednesday, June 12, 2024 12:19 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി 13, 14 തീയതികളിൽ പരിശോധന നടത്തും.
സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ രാജേഷിന്റെ നേതൃത്വത്തിൽ കേരള ഇറിഗേഷൻ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു, ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ അലക്സ് വർഗീസ്, തമിഴ്നാടിന്റെ ഉന്നത ഉദ്യോഗസ്ഥരായ സന്ദീപ് സക്സേന, സുബ്രഹ്മണ്യൻ എന്നിവർ സംഘത്തിലുണ്ടാവും.
2023 മാർച്ച് 27നാണ് ഇതിനുമുന്പ് ഉന്നതാധികാര സമിതി അണക്കെട്ടിലെത്തിയത്. മഴക്കാലം കനക്കുന്നതിനു മുന്പ് രണ്ടു ദിവസങ്ങളിലായി വിശദമായ പരിശോധനയാണ് സമിതി ലക്ഷ്യമിടുന്നത്. പ്രധാന ഡാമിനു ബലക്ഷയമില്ലെന്ന സുപ്രീം കോടതി വിധിയുണ്ടെങ്കിലും അണക്കെട്ടിൽ വിശദമായ പരിശോധന ഉണ്ടാവും. ബേബി ഡാം, പ്രധാന ഡാമിനും ബേബി ഡാമിനും ഇടയിലുള്ള എർത്ത് ഡാം എന്നിവിടങ്ങളിൽ കർശനമായ പരിശോധന ഉണ്ടായേക്കും.
തമിഴ്നാട് ആവശ്യപ്പെടുന്നതും ലക്ഷ്യമിടുന്നതും എർത്ത് ഡാം, ബേബി ഡാം എന്നിവ ബലപ്പെടുത്തുകയെന്നതാണ്. എർത്ത് ഡാം ബലപ്പെടുത്തുന്നതിന് ഏതാനും മരങ്ങൾ മുറിച്ചുമാറ്റണമെന്ന് തമിഴ്നാട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
സമിതിക്ക് മുന്നിൽ എർത്ത് ഡാം ബലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മരങ്ങൾ മുറിച്ചുമാറ്റേണ്ടതും തമിഴ്നാട് ഉന്നയിക്കും. വള്ളക്കടവിൽനിന്ന് അണക്കെട്ടിലേക്കുള്ള മണ്ണ് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നതും തമിഴ്നാടിന്റെ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്.
എർത്ത് ഡാമിലെ മരങ്ങൾ മുറിച്ചുമാറ്റാൻ കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു. വിവാദമായപ്പോൾ ഈ അനുമതി പിൻവലിച്ചത് വീണ്ടും വിവാദമാകുകയും തമിഴ്നാട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.