ഓണ്‍ലൈൻ വഴി മൊബൈൽ വാങ്ങി തട്ടിപ്പ്; പ്രതി പിടിയിൽ
Wednesday, June 12, 2024 12:19 AM IST
കൂത്താട്ടുകുളം: ഓണ്‍ലൈൻ സൈറ്റിൽനിന്നു മൊബൈൽ ഫോണുകൾ വാങ്ങി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. മണ്ണത്തൂർ പെരിങ്ങാട്ടുപറന്പിൽ നിമിൽ ജോർജ് സന്തോഷി (23)നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂത്താട്ടുകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആമസോണിന്റെ ഷോപ്പിംഗ് സൈറ്റിൽനിന്നു സാംസംഗ് കന്പനിയുടെ പ്രീമിയം ഫോണുകൾ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് വാങ്ങിയായിരുന്നു തട്ടിപ്പ്. ഓർഡർ ചെയ്ത ഫോണ്‍ കൂത്താട്ടുകുളത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ ഏൽപ്പിക്കാൻ നിർദേശം നൽകിയ ശേഷം ഓണ്‍ലൈനായി പണം നൽകുകയായിരുന്നു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫോണിന് കേടുപാടുകളുണ്ടെന്നു കാണിച്ച് മാറ്റി നൽകാൻ കന്പനിയോട് ആവശ്യപ്പെട്ടു. ഇയാളുടെ ആവശ്യപ്രകാരം കന്പനി ഫോണ്‍ മാറ്റി നൽകി.
ഇത്തരത്തിൽ രണ്ടാമത് ലഭിച്ച ഫോണിനും സമാന തകരാറുണ്ടെന്ന് കാണിച്ച് വീണ്ടും പരാതി നൽകി. ഇനി ഫോണ്‍ വേണ്ടെന്നും പണം തിരികെ നൽകിയാൽ മതിയെന്നും കന്പനിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ആമസോണ്‍, ഫോണ്‍ തിരിച്ചെടുത്ത ശേഷം പണം പൂർണമായും തിരികെ നൽകുകയും ചെയ്തു. എന്നാൽ ആമസോണിന് തിരികെ ലഭിച്ചിട്ടുള്ള രണ്ട് ഫോണുകളും ഒറിജിനൽ അല്ല എന്ന് സാംസംഗ് കന്പനിയുടെ ടെക്നിക്കൽ ടീം കണ്ടെത്തി.
ഇടപാടിലെ ചതി മനസിലാക്കിയ ആമസോണ്‍ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി. ആമസോണിന്റെ സോണൽ മാനേജരുടെ പരാതി പ്രകാരം രണ്ട് കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്. രണ്ട് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ആമസോണ്‍ കന്പനിയിൽനിന്നു 4,50,000 രൂപയോളം തട്ടിയെടുത്തതായാണ് പരാതി. രണ്ട് തീയതികളിലായി സമാന രീതിയിലുള്ള രണ്ട് തട്ടിപ്പുകളാണ് നടത്തിയിട്ടുള്ളത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മൊബൈൽ ഫോണ്‍ വാങ്ങാൻ ഉപയോഗിച്ച അക്കൗണ്ടും സിം കാർഡും വ്യാജമാണെന്ന് കണ്ടെത്തി.
ഇലഞ്ഞിയിലെയും കൂത്താട്ടുകുളത്തെയും കോളജുകളിലെ വിദ്യാർഥികളുടെ അഡ്രസ് ഉപയോഗിച്ചാണ് സിം കാർഡുകൾ എടുത്തിട്ടുള്ളത്. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിമിൽ ജോർജ് സന്തോഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ബിസിഎ ബിരുദധാരിയായ നിമിൽ, ദുൽഖർ സൽമാൻ നായകനായുള്ള ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ തമിഴ് ചിത്രത്തിലെ മോഷണരീതി പിന്തുടർന്നതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
കൂത്താട്ടുകുളം സ്റ്റേഷന് പുറമേ പിറവം, വാഴക്കുളം, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ സമാനരീതിയിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിനു മുന്‍പും സമാനരീതിയിൽ ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയതിന് പ്രതിയുടെ പേരിൽ എറണാകുളം, മണർകാട് പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.