സാബു ജോണ്‍
തിരുവനന്തപുരം: തൃശൂരിൽ യുഡിഎഫിന് 9.81 ശതമാനം വോട്ട് കുറഞ്ഞെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദന്റെ കണക്ക്. കൃത്യമായി പറഞ്ഞാൽ 89,965 വോട്ടിന്റെ കുറവ്. ബിജെപിക്ക് 1,18,546 വോട്ട് കൂടുതൽ കിട്ടി. ബിജെപി ഒന്നാമതു വന്ന നിയമസഭാ മണ്ഡലങ്ങളിലെല്ലാം യുഡിഎഫിനു കുറഞ്ഞ വോട്ടിന്റെ കണക്കും ഗോവിന്ദൻ നിരത്തി.
ആലപ്പുഴയിലെ കണക്കാണ് രമേശ് ചെന്നിത്തല കൊണ്ടുവന്നത്. എ.എം. ആരിഫിന് ഇത്തവണ 1,81,099 വോട്ടിന്റെ കുറവ്. ഇതു കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകിയത്രെ. കോണ്‍ഗ്രസിൽനിന്ന് ഒരു പദ്മജയും ഒരു അനിൽ ആന്റണിയുമൊക്കെ ബിജെപിയിൽ പോയപ്പോൾ ഇടതുപക്ഷത്തിന്റെ ലക്ഷം വോട്ടുകൾ ബിജെപിയിലേക്കു പോയി. ഹരിപ്പാട് കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞു എന്ന് യു. പ്രതിഭ വിളിച്ചു പറഞ്ഞപ്പോൾ പ്രതിഭയുടെ മണ്ഡലമായ കായംകുളത്ത് ഇടതുമുന്നണി മൂന്നാം സ്ഥാനത്താണെന്ന് രമേശ് ഓർമിപ്പിച്ചു.
കേരളത്തിലെ ബിജെപിയുടെ മുന്നേറ്റത്തിന്റെ കാരണങ്ങൾ തിരയുകയായിരുന്നു ധനാഭ്യർഥനാ ചർച്ചയിൽ ഇരുപക്ഷവും. തൃശൂരിലെ ബിജെപിയുടെ വിജയം കൂടുതൽ കോണ്‍ഗ്രസ് വോട്ടുകളും കുറച്ച് ഇടതുവോട്ടുകളും ബിജെപിയിലേക്കു മറിഞ്ഞതിന്റെ ഫലമാണെന്നാണ് ഗോവിന്ദന്റെ താത്വികാവലോകനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 123 നിയമസഭാ മണ്ഡലങ്ങളിൽ പിറകിൽ പോയ എൽഡിഎഫ് തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റിൽ മുന്നിൽ വന്ന ചരിത്രം ഗോവിന്ദൻ ഇരുപക്ഷത്തെയും ഓർമിപ്പിച്ചു. അതുകൊണ്ട് യുഡിഎഫുകാർക്ക് അമിതാഹ്ലാദവും ഇടതുപക്ഷക്കാർക്ക് നിരാശയും വേണ്ടെന്നായിരുന്നു ഗോവിന്ദന്റെ ഉപദേശം.
തൃശൂരിലെ ബിജെപിയുടെ വിജയത്തിന്റെ കാരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തുറന്നു പറഞ്ഞു.
കരുവന്നൂരും സ്വർണക്കടത്തുമെല്ലാം പറഞ്ഞ് നിങ്ങളെ ബിജെപി വിരട്ടി. നിങ്ങളും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഫലമാണ് തൃശൂരിലെ ബിജെപിയുടെ വിജയം. മോദിയെ പോലെ തന്നെ പിണറായി വിജയനെയും കേരളത്തിലെ ജനങ്ങൾ വെറുക്കുന്നതായി രമേശ് പറഞ്ഞു .
തൃശൂർ നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധിയായ സിപിഐയുടെ പി. ബാലചന്ദ്രന് നിസംഗമനോഭാവമാണ്. എൽഡിഎഫിനും യുഡിഎഫിനും സന്തോഷിക്കാൻ വക നൽകുന്നതല്ല തൃശൂരിലെ തെരഞ്ഞെടുപ്പുഫലമെന്ന് ബാലചന്ദ്രൻ പറഞ്ഞു. എങ്കിലും ഡിസിസി ഓഫീസിലെ വാട്ടർ ടാങ്കിലെ ചെളിക്കുണ്ടിൽ നിന്നാണ് താമര വിരിഞ്ഞതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ദേശീയ തലത്തിൽ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിലുള്ള ആഹ്ലാദം മുസ്്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മറച്ചുവച്ചില്ല. ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്ന എൽഡിഎഫ് പരസ്യവാചകം അറംപറ്റിയെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഇന്ത്യ അവിടെ ഉണ്ട്. ഇടതുപക്ഷം ഇല്ല. ഇന്ത്യാ മുന്നണിയുടെ ജയം ഇന്ത്യയെ രക്ഷിച്ചു. ഇന്ത്യ എന്നു പറഞ്ഞാൽ ഭാരതം. തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്തു ന്യൂനപക്ഷങ്ങൾക്കിടയിൽ നിലനിന്ന എല്ലാ ആശങ്കകളും അകന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്നു പറഞ്ഞിട്ട് ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ ഏക ഇടതുപക്ഷ മുഖ്യമന്ത്രിയെ കാണാനില്ലായിരുന്നു എന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. വടകരയിൽ നിങ്ങൾ ഒരു സമുദായത്തെ ഒറ്റപ്പെടുത്തി. ഉത്തരേന്ത്യയിൽ ബിജെപി ചെയ്തതും ഇതു തന്നെയായിരുന്നു എന്ന് വിഷ്ണുനാഥ് പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ബംഗാളിലും ത്രിപുരയിലും ഇടതിന്റെ അടിത്തറ ഇളകിയപ്പോൾ ആ സ്പേസിൽ കയറിപ്പറ്റിയത് ബിജെപി ആണ്. കേരളത്തിൽ സർക്കാരിനെതിരെ ജനങ്ങളും ജനാധിപത്യ വിശ്വാസികളും നല്ല കമ്യൂണിസ്റ്റുകാരും വോട്ട് ചെയ്തെന്ന് സതീശൻ പറഞ്ഞു .
വിജയത്തിൽ ലീഗിനു മത്തു പിടിച്ചിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലീഗിലെ എൻ. ഷംസുദ്ദീനും പി.കെ. ബഷീറും നടത്തിയ ചില പദപ്രയോഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
ബിജെപിയും രാഹുൽ ഗാന്ധിയും ഒരേ ഭാഷയിൽ തന്നെ ആക്രമിച്ചപ്പോൾ അതിനു സ്വാഭാവികമായും മറുപടി പറയേണ്ടി വന്നു. തൃശൂരിൽ യുഡിഎഫിന് പത്തു ശതമാനം വോട്ടു കുറഞ്ഞതായി പറഞ്ഞ മുഖ്യമന്ത്രി, ബിജെപിയുടെ വിജയത്തിൽ യുഡിഎഫിന്റെ സംഭാവന എടുത്തു പറയുകയായിരുന്നു.
വാർഡ് പുനർവിഭജനം സംബന്ധിച്ച ബില്ലുകൾ ചർച്ച കൂടാതെ പാസാക്കിയ നടപടിക്കെതിരേ ക്രമപ്രശ്നം ഉന്നയിച്ച പ്രതിപക്ഷം, ഭരണപക്ഷം മോദി സ്റ്റൈലിലേക്കു മാറുകയാണെന്നു കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.