കൊച്ചിയിലെ നടപ്പാതകൾ നാണക്കേട്: ഹൈക്കോടതി
Wednesday, June 12, 2024 12:19 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ നടപ്പാതകളുടെ അവസ്ഥ മോശമാണെന്നും ഈ നൂറ്റാണ്ടിലും ഇത്തരം റോഡുകളും നടപ്പാതകളും നാണക്കേടാണെന്നും ഹൈക്കോടതി. സ്ലാബില്‍ കാല് കുടുങ്ങിയ സ്ത്രീ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി ഉത്തരവിനു വേണ്ടി കാത്തുനില്‍ക്കാതെ റോഡുകളും നടപ്പാതകളും എത്രയും വേഗം നന്നാക്കിക്കൂടേയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
കാല്‍നടയാത്രക്കാരുടെ സുരക്ഷ പ്രധാനമാണ്. നടപ്പാതകളുടെ സ്ഥിതി എന്തെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു. കൊച്ചിയില്‍ ഓപ്പറേഷന് ഫുട്പാത്ത് നടപ്പാക്കിയേ പറ്റൂ. റോഡെന്നാല്‍ വാഹനം ഓടുന്ന സ്ഥലം മാത്രമല്ലെന്നും കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്ന ഫുട്പാത്തുകൂടി ഉള്‍പ്പെട്ടതാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ലാബില്‍ കാല് കുടുങ്ങിയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വ്യക്തമാക്കിയ കോടതി നഗരത്തിലെ നടപ്പാതകളുടെ അവസ്ഥ സംബന്ധിച്ച് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്കി.
നടപ്പാതകളിലെ സ്ലാബുകളുടെ പൂര്‍ത്തീകരണം, അവസ്ഥ, ഡ്രെ യിനേജ് നിര്‍മാണം എന്നിവയ്ക്കായി ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണം. എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
43-ാം ഡിവിഷനിലെ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണെന്ന് കൊച്ചി കോര്പറേഷന് വിശദീകരിച്ചു. നടപ്പാതകളുടെ നിര്‍മാണത്തിനായി റോഡ് കൊച്ചി മെട്രോയ്ക്ക് കൈമാറിയെന്നായിരുന്നു പിഡബ്ല്യുഡി നല്കിയ വിശദീകരണം.
എറണാകുളം എംജി റോഡ് നവീകരണത്തിന് പദ്ധതി തയാറാക്കുകയാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി.