ഡിണ്ടിഗൽ-കുമളി നാലുവരിപ്പാത: തമിഴ്നാട് നടപടി തുടങ്ങി
Wednesday, June 12, 2024 12:19 AM IST
കുമളി: ഡിണ്ടിഗൽ-കൊട്ടാരക്കര ദേശീയപാത -183ന്റെ ഭാഗമായ ഡിണ്ടിഗൽ മുതൽ കുമളി വരെയുള്ള റോഡ് നാലു വരിപ്പാതയാക്കാൻ തമിഴ്നാട് നടപടികൾ തുടങ്ങി. ഇതിനായുള്ള ടെൻഡർ നടപടികളും തുടങ്ങി.
തേനിയിൽനിന്ന് ലോവർ ക്യാന്പ് വരെ റെയിൽവേ ലൈൻ നീട്ടുന്നതും തമിഴ്നാടിന്റെ സജീവ പരിഗണനയിലുണ്ട്. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയുടെ കാലത്ത് തുടങ്ങിയ നടപടികൾ നിധിൻ ഗഡ്കരി വീണ്ടും ഉപരിതല ഗതാഗത മന്ത്രിയായതോടെ ഉൗർജിതമാക്കുകയാണ്.
133 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് വികസനത്തിന് 3000 കോടിയാണ് ലക്ഷ്യമിടുന്നത്. ദേശീയപാത അഥോറിറ്റി താമസിയാതെ ടെൻഡർ ക്ഷണിച്ചേക്കും. പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനുള്ള ഏജൻസിയെ ഉടൻ നിയമിക്കും.
റോഡ് വികസനം പൂർത്തിയാകുന്നതോടെ ശബരിമല തീർത്ഥാടകർക്കും തേക്കടി അടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും ഉള്ള യാത്രകൾക്ക് ഏറെ സമയലാഭവും യാത്രാ സൗകര്യവും ലഭിക്കും.
ലോവർ ക്യാന്പ് മുതൽ കുമളി വരെയുള്ള റോഡ് ഇടുങ്ങിയതും കൊടുംവളവുകളുമുള്ളതും ഏറെ അപകട സാധ്യതകളുമുള്ള ഭാഗവുമാണ്. ശബരിമല തീർത്ഥാടനകാലത്ത് ഈ ഭാഗത്ത് വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്.
കന്പം-തേനി 42 കിലോമീറ്ററും കന്പം-ലോവർ ക്യാന്പ് 16 കിലോമീറ്ററുമാണ് ദൂരം. ഇപ്പോൾ ബോഡിനായ്ക്കന്നൂർ വരെ വികസിപ്പിച്ച റെയിൽവേ ലൈൻ ഉണ്ട്. ഇവിടെനിന്ന് ലോവർ ക്യാന്പിലേക്ക് റെയിൽവേ ലൈൻ നീട്ടുകകൂടി ചെയ്യുന്പോൾ കർണാടക, തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടുകർക്കും സഞ്ചാരികൾക്കും ഏറെ ഗുണം ചെയ്യും. ചരക്ക് നീക്കവും വേഗത്തിലാകും. ഇത് കേരളത്തിന്റെ സാന്പത്തിക മേഖലയ്ക്കും ഉണർവാകും.