കപ്പൽ സർവീസ്: പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഏജൻസി
Wednesday, June 12, 2024 12:19 AM IST
തിരുവനന്തപുരം: കടൽ വഴിയുള്ള ചരക്ക് നീക്കത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, സംസ്ഥാനത്തെ നോണ് മേജർ പോർട്ടുകൾ വികസിപ്പിക്കുന്നതിനായി മാരിടൈം ബോർഡ് നടപടികൾ തുടങ്ങിയതായി മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള കൊല്ലം, ബേപ്പൂർ, അഴീക്കൽ, വിഴിഞ്ഞം തുറമുഖങ്ങളിൽ ചരക്ക് ഗതാഗതത്തിന് വേണ്ട ബെർത്ത്, ക്രെയിനുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് ബേപ്പൂരിൽ 11.8 കോടി രൂപ ചെലവിൽ ആഴം വർധിപ്പിക്കുന്നതിന് അനുമതി നൽകി.
ഹാർബർ എൻജിനിയറിംഗ് വകുപ്പ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. തുറമുഖത്തിന്റെ ആഴം 5.5 മീറ്ററാക്കാനാണ് ഇപ്പോഴത്തെ നടപടി. തുടർന്ന് ആഴം എട്ട് മീറ്ററായി വർധിപ്പിക്കുവാനും പദ്ധതിയുണ്ട്.
കൊല്ലം തുറമുഖത്ത് കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിലുൾപ്പെടുത്തി 101 മീറ്റർ നീളത്തിൽ ഒരു ബർത്ത് പണി കഴിപ്പിച്ചിട്ടുണ്ട്. കൊല്ലത്തിന് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സ്റ്റാറ്റസ് ലഭിക്കുന്നതിന് വേണ്ടി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും, ഗേറ്റ് കോംപ്ലക്സിന്റെയും നിർമാണം പൂർത്തിയാക്കി വരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഇവിടെ ഐസിപി നടപടികൾ പൂർത്തീകരിക്കും.
പൊന്നാനിയിൽ ഒരു മൾട്ടി പർപ്പസ് ബർത്ത് പണിയുന്നതിനുള്ള പ്രാഥമിക പഠനം നടത്തുവാൻ സെന്റർ ഫോർ മാനേജെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിപിആർ തയാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അഴീക്കൽ പോർട്ടിൽ കപ്പൽ ചാനൽ ആഴം കൂട്ടുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. കൊല്ലം, അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഒരു തീരദേശ കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും ആദായകരമല്ലാത്തതിനാൽ ആ കന്പനി സർവീസ് നിർത്തിയിരുന്നു.
ആ തീരദേശ കപ്പൽ സർവീസ് ആദായകരമാക്കുന്നത് സംബന്ധിച്ചുള്ള പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഒരു ഏജൻസിയെ ചുമതലപ്പെടുത്തുവാനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.