കാറില്‍ നീന്തല്‍ക്കുളം: വ്ളോഗർ സന്നദ്ധ സേവനത്തിൽ
Wednesday, June 12, 2024 12:19 AM IST
അമ്പലപ്പുഴ: കാറില്‍ നീന്തല്‍ക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ളോഗര്‍ ടി.എസ്. സഞ്ജു (28) മോട്ടര്‍ വാഹന വകുപ്പിന്റെ ശിക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്നദ്ധ സേവനം തുടങ്ങി.
ഇന്നലെ മുതല്‍ 15 ദിവസം സേവനം ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്. രമണന് നിര്‍ദേശിച്ചത്. ശിക്ഷാ നടപടികളുടെ ഭാഗമായി മലപ്പുറം എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ചില്‍ സഞ്ജു പരിശീലനവും പൂര്‍ത്തിയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സഞ്ജു എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ മുന്‍പാകെ ഹാജരായെങ്കിലും മോട്ടര്‍ വാഹന വകുപ്പ് നല്കിയ നോട്ടീസിനു മറുപടി നല്‍കിയില്ല. സഞ്ജു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോകളിലെ നിയമലംഘനങ്ങള്‍ ഉണ്ടെന്നും അതില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണു നോട്ടീസ് നല്‍കിയത്.
എന്നാല്‍ തനിക്ക് അഭിഭാഷകന്റെ സഹായം വേണമെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും സഞ്ജു ആര്‍ടിഒയെ അറിയിച്ചു. ഇതോടെ നാളെ വരെ സമയം നല്കി. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നതിനാല്‍ സഞ്ജുവിന്റെ ലൈസന്‍സ് റദ്ദാക്കാനാണു മോട്ടര്‍ വാഹന വകുപ്പിന്റെ നീക്കം.
നീന്തല്‍ക്കുളം ഒരുക്കിയ കാറിന്റെ രജിസ്ട്രേഷന് റദ്ദാക്കുന്നതിന്റെ ഭാഗമായി സഞ്ജു ആലപ്പുഴ ആര്‍ടിഒ എ.കെ. ദിലുവിനു മുന്പില് ഹാജരായേക്കും.
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നല്കിയ ശിപാര്‍ശയിലാണു വാഹനത്തിന്റെ രജിസ്ട്രേഷന് അഥോറിറ്റിയായ ആലപ്പുഴ ആര്‍ടിഒ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയത്.
നിയമലംഘനങ്ങള്‍ നടത്തി അതു പ്രചരിപ്പിക്കുന്നതു തടയണമെന്നും ഇത്തരം വീഡിയോകള്‍ പ്രസിദ്ധീകരിക്കരുതെന്നും യുട്യൂബിനോടു നിര്‍ദേശിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്. രമണന് പറഞ്ഞു.