ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക: മൂന്ന് പ്രതികൾക്ക് ജാമ്യം
Wednesday, June 12, 2024 12:19 AM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ മൂന്നു പ്രതികൾക്കു ജാമ്യം. ഇന്നലെ കുന്നമംഗലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരായ പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ. രമേശൻ (42), സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം. രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി. മഞ്ജു (43) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രണ്ടാം പ്രതി ഡോ. ഷഹന കോടതിയിൽ ഹാജരായില്ല.
ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയെന്ന രണ്ടു വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
അഞ്ചു വര്‍ഷക്കാലം ഹര്‍ഷിനയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയെങ്കിലും ഇത് ആശുപത്രിയില്‍ ആര് നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവെന്ന് കണ്ടെത്തിയിരുന്നില്ല. തുടര്‍ന്നായിരുന്നു ഹര്‍ഷിന സമരം തുടങ്ങിയതും മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തതും.