ശമ്പളത്തിൽനിന്നു പിടിച്ച തുക സൊസൈറ്റികളിൽ അടയ്ക്കാതെ കെഎസ്ആർടിസി
Wednesday, June 12, 2024 12:19 AM IST
തൃശൂർ: ജീവനക്കാരന്റെ ശമ്പളത്തിൽനിന്നു റിക്കവറി ഇനത്തിൽ ഈടാക്കിയ മുഴുവൻ തുകയും ബന്ധപ്പെട്ട സൊസൈറ്റികളിൽ ഒരുമാസത്തിനകം അടയ്ക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
തൃശൂർ കെഎസ്ആർടിസിയിൽ ഇൻസ്പെക്ടറായ സി.പി. വേണുവിന്റെ ശമ്പളത്തിൽനിന്ന് 2017 ജൂൺ മുതൽ 2023 ഫെബ്രുവരി വരെ ലോൺ റിക്കവറിയായി ഈടാക്കിയ 6,90,230 രൂപ സൊസൈറ്റികളിലേക്കു കൈമാറിയിട്ടില്ലെന്ന് ആരോപിച്ച് ഭാര്യ ഗിൽന വേണു സമർപ്പിച്ച പരാതിയിലാണു നടപടി. തുക കൈമാറാത്തതു കാരണം തങ്ങളുടെ വീട് ജപ്തിഭീഷണിയിലാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.
ആരോപണം നിഷേധിച്ച കെഎസ്ആർടിസി 1,75,000 രൂപ മാത്രമാണു ജീവനക്കാരന്റെ ശമ്പളത്തിൽനിന്നു സൊസൈറ്റികളിലേക്ക് അടയ്ക്കാനുള്ളതെന്നു കമ്മീഷനു റിപ്പോർട്ട് നല്കി. എന്നാൽ റിപ്പോർട്ടിൽ 1999 നവംബർ മുതൽ 2012 ഏപ്രിൽ വരെയുള്ള ലോൺ തിരിച്ചടവിന്റെ കണക്കാണുള്ളതെന്നും 2017 മുതലുള്ള തുക ഒഴിവാക്കിയെന്നും പരാതിക്കാരി അറിയിച്ചു.
കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻവേണ്ടിയുള്ള ഉദ്യോഗസ്ഥശ്രമമാണു നടന്നതെന്നു കമ്മീഷൻ നിരീക്ഷിച്ചു. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് റിക്കവറി ഇനത്തിൽ പിരിക്കുന്ന തുക മറ്റാവശ്യങ്ങൾക്കു വിനിയോഗിക്കുന്നതു മനസിലാകുന്നില്ലെന്നും പറഞ്ഞു.
ശമ്പളത്തിൽനിന്ന് ഈടാക്കുന്ന തുക യഥാസമയം സൊസൈറ്റികളിലേക്ക് അടയ്ക്കാത്തതിന്റെ ഉത്തരവാദിത്വത്തിൽനിന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞുമാറാനാവില്ല.
റിപ്പോർട്ട് സമർപ്പിക്കുമ്പോൾ സൂക്ഷ്മതയും ജാഗ്രതയും പാലിക്കണമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ നിർദേശം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.