കാട്ടാന വനം വകുപ്പിന്റെ ജീപ്പ് കുത്തിമറിച്ചു
Wednesday, June 12, 2024 12:20 AM IST
അഗളി: കലിപൂണ്ട കാട്ടുകൊമ്പൻ വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിച്ചു. ഷോളയൂർ ആർആർടി സംഘത്തിന്റെ ജീപ്പാണ് ഗോഞ്ചിയൂരിൽ കാട്ടാന തകർത്തത്.
ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാനെ വനത്തിലേക്ക് ഓടിച്ചുകയറ്റിയശേഷം തിരിച്ചുപോരുന്നതിനായി ജീപ്പിൽ കയറിയിരുന്ന എട്ടംഗസംഘത്തെയാണ് കാട്ടാന ആക്രമിച്ചത്.
എസ്എഫ്ഒ രവികുമാറിന്റെ നേതൃത്വത്തിലെത്തിയ വനപാലകസംഘമാണ് ആക്രമണത്തിനിരയായത്. വനത്തിൽ കയറിയ കാട്ടാന വനപാലകരെ പിന്തുടർന്നു ജീപ്പിന്റെ മുൻഭാഗത്തെത്തി കുത്തിമറിക്കുകയായിരുന്നു. ജീപ്പിനുള്ളിൽ ഉണ്ടായിരുന്ന എട്ടുപേരും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ജീപ്പ് കുത്തിമറിച്ചശേഷം കാട്ടാന പിൻവാങ്ങിയതിനാൽ അനിഷ്ടസംഭവമുണ്ടായില്ല. തുടർന്ന് വനംവകുപ്പിന്റെ മറ്റൊരു വാഹനം എത്തിയാണ് ജീവനക്കാരെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചത്. ആക്രമണത്തിനിരയായ ജീപ്പ് കെട്ടിവലിച്ചു ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.
തമിഴ്നാട് വനത്തിൽനിന്നെത്തിയ കാട്ടാനയാണ് ആക്രമണം നടത്തിയതെന്നു ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ഇതോടെ ഷോളയൂർ ആർആർടി സംഘത്തിനു സഞ്ചരിക്കാൻ വാഹനമില്ലാതായി.