മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; രാസമാലിന്യം കണ്ടെത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി
Wednesday, June 12, 2024 12:20 AM IST
തിരുവനന്തപുരം: പെരിയാറിൽ ഏലൂർ ഫെറി ഭാഗത്ത് മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികളിൽനിന്നു രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള ടി.ജെ. വിനോദിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പാഴ്ജലം ശുദ്ധീകരിച്ചശേഷം പുറംതള്ളുന്നതിന് അനുവദിച്ചിട്ടുള്ള അഞ്ച് വ്യവസായശാലകളിൽനിന്നും മലിനജലം പുറന്തള്ളുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ഏലൂർ, എടയാർ ഭാഗത്തുള്ള വ്യവസായശാലകളിൽ മലിനീകരണ നിയന്ത്രണ ബോർഡ് തുടർന്നുള്ള ദിവസങ്ങളിലും വിശദമായ പരിശോധന നടത്തിയിരുന്നു.
വെള്ളത്തിന്റെ സാന്പിൾ പരിശോധിച്ചതിൽ ഡിസോൾവ്ഡ് ഓക്സിജന്റെ അളവ് മത്സ്യങ്ങൾക്ക് ജീവിക്കുന്നതിന് ആവശ്യമായ അളവിലും കുറവായി കാണപ്പെട്ടു. മഴ ശക്തിപ്പെട്ടതിനെ തുടർന്ന് പാതാളം റെഗുലേറ്റർ-കം-ബ്രിഡ്ജിന്റെ ഷട്ടർ തുറന്നപ്പോൾ റെഗുലേറ്ററിന് മുകൾ വശത്തുനിന്ന് ഓക്സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവിൽ ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
മത്സ്യനാശം സംബന്ധിച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ റിപ്പോർട്ടുകൂടി ലഭ്യമായ ശേഷമേ മലിനീകരണ നിയന്ത്രണബോർഡ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ. പ്രാഥമികമായി 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായി.
മത്സ്യകൃഷിക്കാർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.