സീമ മോഹന്‍ലാല്‍
കൊച്ചി: കേരള പോലീസില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത ഇല്ലാതാക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയെങ്കിലും പോലീസുകാരിലെ ആത്മഹത്യക്ക് അറുതിയില്ല.
മാനസിക സമ്മര്‍ദംമൂലം ആത്മഹത്യയില്‍ അഭയം തേടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 88 പോലീസ് ഉദ്യോഗസ്ഥരാണ്.
ഇന്നലെ രാവിലെ തൃക്കുന്നപ്പുഴ മഹാദേവികാടുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ മധു (48)വാണ് ആത്മഹത്യാപരന്പരയിൽ ഒടുവിലത്തേത്.
കഴിഞ്ഞ എട്ടിന് രണ്ടു സേനാംഗങ്ങളാണ് ആത്മഹത്യചെയ്തത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജും ആലപ്പുഴ സായുധ പോലീസ് ക്യാംപിലെ ഡ്രൈവറായ സുധീഷും.
പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യ കൂടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2023 ഡിസംബര്‍ ഏഴിന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആവശ്യമായ കൗണ്‍സലിംഗ് നല്‍കുക, ജോലി സംബന്ധവും വ്യക്തിപരവുമായ പ്രശ്നങ്ങളവതരിപ്പിക്കാന് കൃത്യമായ വേദി ഒരുക്കുക, അര്‍ഹമായതും അനുവദനീയമായതുമായ എല്ലാ അവധികളും നല്‍കുക, ഉദ്യോഗസ്ഥരുടെ വിവാഹ വാര്‍ഷിക ദിനത്തിലും മക്കളുടെ പിറന്നാള്‍ ദിവസങ്ങളിലും പരമാവധി അവധി നല്‍കുക എന്നീ കാര്യങ്ങള്‍ സര്‍ക്കുലറിലുണ്ട്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും യോഗ പോലുള്ള ശാരീരിക വ്യായാമങ്ങള്‍ക്കുള്ള പരിശീലനം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം ഒരു കൗണ്‍സലിംഗിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതല്ല മാനസിക സംഘര്‍ഷം കുറയ്ക്കലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നത്.
ജോലിഭാരം മൂലമുള്ള ടെന്‍ഷന്‍ കുറയ്ക്കാനായി ചെറിയ തോതില്‍ മദ്യപാനം ആരംഭിക്കുന്ന ചെറിയൊരു ശതമാനം പേര് പോലീസിലുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പിന്നീട് മദ്യത്തിന് അടിമയായി മാറുന്ന ഇവര്‍ ആത്മഹത്യയില്‍ അഭയം തേടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അതുപോലെതന്നെ മേലധികാരികളുടെ പീഡനവും ആത്മഹത്യക്ക് കാരണമാകാറുണ്ട്. കേരള പോലീസിലെ 2020 എസ്ഐ ബാച്ചിലെയും നിലവില്‍ എസ്ഐ ട്രെയിനിംഗ് നടക്കുന്ന ബാച്ചിലെയും ഉള്‍പ്പെടെ 40 ഓളം ഉദ്യോഗസ്ഥരാണ് അടുത്തയിടെ ജോലി വിട്ടത്.
കൂടുതല്‍ ആത്മഹത്യ എറണാകുളം, തിരുവനന്തപുരം റൂറല്‍ ജില്ലകളില്‍ എറണാകുളം, തിരുവനന്തപുരം റൂറല്‍ ജില്ലകളിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. 2016 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ പോലീസ് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 16 പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ആത്മഹത്യയില്‍ അഭയം തേടിയവരില്‍ കൂടുതല്‍ പേരും 50 നും 55 നും ഇടയിൽ പ്രായമുളളവരാണ്.
ജോലിയില്‍ പ്രവേശിച്ച് അധികനാള്‍ ആകാത്ത 23 പോലീസ് ഉദ്യോഗസ്ഥരും ആത്മഹത്യ ചെയ്യുകയുണ്ടായി. ഏഴു വനിതാ ഉദ്യോഗസ്ഥരും ആത്മഹത്യ ചെയ്തവരുടെ കൂട്ടത്തിലുണ്ട്.