മൊഴിമാറ്റം: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് തള്ളിപ്പോയേക്കും
Wednesday, June 12, 2024 12:20 AM IST
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ നവവധു മുന്പു നൽകിയ മൊഴികൾ പൂർണമായും മാറ്റിപറയുകയും പ്രതിയായ ഭർത്താവിന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് തള്ളിപ്പോയേക്കും.
താൻ മുന്പു നൽകിയ മൊഴികൾ കളവാണെന്നും വീട്ടുകാരുടെ സമ്മർദവും ഭീഷണിയും കാരണമാണ് മജിസ്ട്രേറ്റിനു രഹസ്യമൊഴി നൽകിയ വേളയിൽ പോലും കളവു പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടത്.
പരാതിക്കാരി മൊഴി മാറ്റിയ സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നും ഹൈക്കോടതി കേസ് ക്വാഷ് ചെയ്യാനാണ് സാധ്യതയെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരിയുടെ മൊഴിമാറ്റത്തിനു പിന്നിൽ സമ്മർദമുണ്ടായാലും ഇല്ലെങ്കിലും ബോധപൂർവം അവർ നൽകുന്ന മൊഴിയാണ് കോടതി വിശ്വാസത്തിലെടുക്കുക.
ഐപിസി 164 പ്രകാരം മുന്പ് മജിസ്ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിൽ പ്രതി രാഹുൽ പി. ഗോപാലിനെതിരേ മർദനമടക്കമുള്ള പീഡന ആരോപണങ്ങളാണ് നവവധു ഉന്നയിച്ചത്.
ഇതും പരാതിക്കാരിക്ക് മർദനമേറ്റതായി സ്ഥിരീകരിച്ചുകൊണ്ടുള്ള ഡോക്ടറുടെ റിപ്പോർട്ടുമാണ് പോലീസ് കേസിലെ പ്രധാന തെളിവുകൾ.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കെയാണ് അപ്രതീക്ഷിതമായി പരാതിക്കാരി മൊഴി മാറ്റിയത്.