കേരളത്തെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററാക്കി മാറ്റും: മന്ത്രി പി. രാജീവ്
Wednesday, June 12, 2024 1:27 AM IST
തിരുവനന്തപുരം: അടുത്ത 15 വർഷം കൊണ്ട് കേരളത്തെ ഹൈടെക്ക് മാനുഫാക്ചറിംഗ് ഹബ്ബ് ആക്കി മാറ്റാനും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററിന്റെ ഡെസ്റ്റിനേഷൻ ആക്കി മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു. ഇത് മുന്നിൽ കണ്ടാണ് കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുന്നത്.
ഈ വർഷം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 25 സ്ഥാപനങ്ങൾക്ക് അനുമതി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും നിയമസഭയിൽ ചോദ്യോത്തര വേളയിൽ മന്ത്രി അറിയിച്ചു.
വിദേശത്തേക്ക് കുട്ടികൾ പഠിക്കാൻ പോകുന്നത് പാർട്ട് ടൈം ജോലി കൂടി ലക്ഷ്യമിട്ടായതിനാൽ അതിനുള്ള അവസരം സംസ്ഥാനത്ത് തന്നെ ഒരുക്കുകയാണ് കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകളിലുടെ ലക്ഷ്യം.
നാല് വർഷം ബിരുദം കൂടി വരുന്പോൾ കൂടുതൽ സാധ്യകൾ ഈ മേഖലയിൽ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഉപയുക്തമാക്കിയാണ് ക്യാന്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കുക.
പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് അപ്രന്റിസ്ഷിപ്പിനുള്ള അവസരം നൽകി അവർക്ക് സ്വന്തമായി സംരംഭം തുടങ്ങാൻ പ്രാപ്തരാക്കും. സർക്കാർ, സ്വകാര്യ വേർതിരിവില്ലാതെയാണ് പാർക്കുകൾ ആരംഭിക്കുകയെന്നും ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, അനൂപ് ജേക്കബ്, ഡോ. സുജിത് വിജയൻപിള്ള, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി അറിയിച്ചു.